2018-ലെ പ്രളയകാലത്താണ് ചേക്കുട്ടി പാവകൾ ശ്രദ്ധേയമാകുന്നത്. പ്രളയത്തിനിടെ ചേറിൽ മുങ്ങിയ ചേന്ദമംഗലം കൈത്തറിയുടെ അതിജീവനത്തിന്‍റെ പ്രതീകമായിരുന്നു ചേക്കുട്ടി പാവകൾ. പ്രളയകാലത്തെ നഷ്ടത്തെ അതിജീവിച്ച് തിരിച്ചുവരവിന്‍റെ പാതയിലാണ് ഇപ്പോൾ ചേന്ദമംഗലം കൈത്തറി. ചേക്കുട്ടി പാവയുടെ വരവാണ് അവർക്ക് കരുത്തായത്. ഇപ്പോഴിതാ, ചേക്കുട്ടി പാവകളുടെ ഫേസ്ബുക്ക് പേജിലാണ് ആളുമാറി സൈബർ ആക്രമണം നടക്കുന്നത്. ഇടതു അനുകൂല പ്രൊഫൈലുകളിൽ നിന്നാണ് എൻ പി ചേക്കുട്ടിയാണെന്ന് കരുതിയുള്ള തെറിവിളിയും സൈബർ ആക്രമണവും തുടരുന്നത്.
രൂക്ഷമായ സൈബർ ആക്രമണം തുടർക്കഥയായതോടെ ഇതിന്‍റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചേക്കുട്ടി പാവയുടെ അണിയറപ്രവർത്തകർ. 'ഇത് അതല്ല' തുടങ്ങി രസകരമായ കമന്‍റുകളുമായാണ് സൈബർ ആക്രമണം നടത്തുന്നവർക്ക് അവർ മറുപടി നൽകുന്നത്.
advertisement
ആളുമാറി തെറിവിളിയും സൈബർ ആക്രമണവും നേരിടേണ്ടി വന്നെങ്കിലും ചേക്കുട്ടി പാവകൾ വീണ്ടും ചർച്ചാ വിഷയമാതിന്‍റെ സന്തോഷത്തിലാണ് അണിയറപ്രവർത്തകർ. ചേന്ദമംഗലം കൈത്തറിയുടെ പ്രശസ്തി സൈബർ ലോകത്ത് കൂടുതൽ വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്നും അവർ പ്രതീക്ഷിക്കുന്നു.
ഇടതു സഹയാത്രികനായിരുന്ന എൻ പി ചേക്കുട്ടി സിപിഎം അധീനതയിലുള്ള കൈരളി ടിവിയിലെ ആദ്യകാല മാധ്യമപ്രവർത്തകരിൽ ഒരാളാണ്. പിന്നീട് കൈരളി വിട്ട അദ്ദേഹം, ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. ഇടതു രാഷ്ട്രീയം ചർച്ചയാകുന്ന ചാനൽ സംവാദങ്ങളിൽ അദ്ദേഹം സ്വീകരിക്കുന്ന നിലപാടിനെതിരെയാണ് ഇടതു പ്രൊഫൈലുകൾ സൈബർ ലോകത്ത് തെറിവിളികളുമായി രംഗത്തെത്തുന്നത്. എന്നാൽ അബദ്ധം പിണഞ്ഞതു മനസിലാക്കാതെ ആളുമാറിയുള്ള തെറിവിളി ഇപ്പോഴും തുടരുന്നു എന്നതാണ് രസകരമായ സംഗതി.
പ്രളയകാലത്ത് ചേക്കുട്ടി പാവകളെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
'ചേക്കുട്ടി ' ചേറിനെ അതിജീവിച്ച കുട്ടി. പ്രളയാനന്തര കേരളത്തിന്റെ അതിജീവന പ്രതീകമായി ചേക്കുട്ടി മാറുകയാണ്.
കേരളത്തിലെ മികച്ച കൈത്തറി സംഘങ്ങളുള്ള നാടാണ് ചേന്നമംഗലം. ഓണത്തെ മുന്നിൽ കണ്ട് ചേന്നമംഗലത്തെ തറികളിൽ ലക്ഷക്കണക്കിന് രൂപയുടെ വസ്ത്രങ്ങളാണ് നെയ്തെടുത്തത്. എന്നാൽ പ്രളയം ഈ കൈത്തറി ഗ്രാമത്തെ തകർത്തെറിഞ്ഞു. വെള്ളം കയറി വസ്ത്രങ്ങളെല്ലാം നശിച്ചു. ജീവിതത്തിന്റെ ഊടും പാവും നെയ്യാൻ കഷ്ടപ്പെടുന്ന നെയ്ത്തുകാരുടെ വേദന എനിക്ക് മനസിലാകും. അവരുടെ മാനസിക സംഘർഷം എത്ര വലുതായിരിക്കുമെന്നും അറിയാം
ഇവിടെയാണ് യുവതലമുറയിൽ പെട്ട ഒരു സംഘം അതിജീവന മാർഗവുമായി എത്തിയത്. നശിച്ചു പോയ വസ്ത്രങ്ങൾ ക്ലോറിനേറ്റ് ചെയ്ത് വൃത്തിയാക്കി നല്ല പാവക്കുട്ടികളെ ഉണ്ടാക്കി. ഈ പാവക്കുട്ടികൾ ഇപ്പോൾ വിപണനത്തിന് എത്തുകയാണ്. ഈ പാവക്കുട്ടികളെ വിറ്റു കിട്ടുന്ന പണം ആ നെയ്ത്തുമേഖലയുടെ പുനരുജ്ജീവനത്തിന് ഉപയോഗിക്കുമെന്നാണ് ഈ സംഘത്തിന്റെ ഉറപ്പ്.
വിവിധ മേഖലകളിൽ നഷ്ടം സംഭവിച്ചവരെ ഇത്തരം സാധ്യതകൾ പ്രയോജനപ്പെടുത്തി നമുക്ക് സംരക്ഷിക്കാനാകും. സ്റ്റാർട് അപ് മിഷനുകളുമായി ചേർന്ന് ഇത്തരം പദ്ധതികൾ കണ്ടെത്താൻ ഐടി വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
