ചിത്രത്തിൽ മീരജാസ്മിൻ റസിയ ആയിട്ട് വേഷമിടും എന്നറിഞ്ഞപ്പോൾ ഗംഗയായി എത്തിയ കാവ്യ മാധവൻ അനുഭവിച്ച അരക്ഷിതാവസ്ഥയെ കുറിച്ചാണ് കമൽ വെളിപ്പെടുത്തിയത്. ആ സമയത്ത് മികച്ച നടിക്കുള്ള ദേശീയ അവാർഡ് മീരയ്ക്ക് ലഭിച്ചിരുന്നു. അതിനാൽ, മീരയ്ക്ക് ആയിരിക്കുമോ തനിയ്ക്കായിരിക്കുമോ പ്രാധാന്യമെന്ന് കാവ്യ ഭയന്നിരുന്നവെന്നുമാണ് കമൽ പറഞ്ഞത്.
'പെരുമഴക്കാലത്തിന്റെ കഥ പറഞ്ഞു കഴിഞ്ഞതിന് ശേഷം ഒരു ദിവസം കാവ്യ മാധവൻ എന്നെ വിളിച്ചിട്ട് ചോദിച്ചു, അങ്കിൾ ഞാൻ ഗംഗ ആയിട്ട് തന്നെയാണോ വേണ്ടത്? മറ്റേ റോൾ എനിക്ക് ചെയ്തുകൂടെയെന്ന് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു, "ഇല്ല, എന്റെ മനസ്സിൽ നീയാണ് ഗംഗ. എങ്കിലേ അത് ശരിയാവുകയുള്ളു,". പിന്നെ സ്ക്രീൻ സ്പേസ് നോക്കുകയാണെങ്കിൽ, ചിലപ്പോൾ ഒരുപാട് സീൻസ് ഉള്ളത് മീര ജാസ്മിനാണ്. അതിന്റെ ഒരു കോൺഫിഡൻസ് ഇല്ലായ്മ കാവ്യയ്ക്ക് ഉണ്ടായിരുന്നു. കാരണം, മീരയ്ക്ക് ആയിരിക്കുമല്ലോ പ്രാധാന്യം എന്നൊരു തോന്നൽ ഉണ്ടായിട്ടുണ്ടാകാം.'- കമൽ പറഞ്ഞു.
advertisement
'കാവ്യ ആദ്യമായി അഭിനയിക്കാൻ വന്ന ദിവസവും ഞാൻ സ്ക്രീൻ പ്ലേ വച്ചിട്ട് മുഴുവനായി കഥ പറഞ്ഞിരുന്നു. അപ്പോൾ കാവ്യയുടെ കണ്ണൊക്കെ നിറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു: "സത്യത്തിൽ ഈ ക്ഷമിക്കുന്ന പെൺകുട്ടിയാണ് ആൾക്കാരുടെ മനസ്സിലേക്ക് കയറുക. റസിയ വന്ന് കരയുകയൊക്കെ ചെയ്യുന്നുണ്ടെങ്കിലും, അവസാനം ഈ മാപ്പ് കൊടുക്കുന്ന പെൺകുട്ടി എന്ന് പറയുന്നത് വേറെയാണ്." ആ സിനിമയിൽ വളരെ കുറച്ചു ഡയലോഗ് മാത്രമേ കാവ്യയ്ക്ക് ഉള്ളു എന്നുള്ളതാണ്. പക്ഷെ ഹൃദയസ്പർശിയായി ആ സിനിമയിൽ കാവ്യ ആ സിനിമയിൽ അഭിനയിച്ചു. ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കാവ്യയ്ക്കാണ് കിട്ടിയത്.'- കമൽ കൂട്ടിച്ചേർത്തു.