കുട്ടിക്ക് ഏറെ ഇഷ്ടമുള്ള മിഠായിയാരുന്ന ലോലിപോപ്പ് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനുള്ള ശ്രമമാണ് അമ്മയ്ക്ക് തലവേദനയായി മാറിയത്. ബാങ്ക് അക്കൗണ്ടില്‍നിന്ന് 4000 ഡോളര്‍ (3.3 ലക്ഷം രൂപ) പിന്‍വലിക്കപ്പെട്ടപ്പോള്‍ താന്‍ അക്ഷരാർത്ഥത്തിൽ ബോധം കെട്ടുപോയതായി അവര്‍ പറഞ്ഞു. തന്റെ വീട്ടുപടിക്കല്‍ ലോലിപ്പോപ്പുകള്‍ നിറച്ച എട്ട് പെട്ടികള്‍ കൂടി എത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് സംഭവം തന്നെ കൂടുതല്‍ ബുദ്ധിമുട്ടിച്ചതെന്ന് അവര്‍ പറഞ്ഞു. ആ പാക്കേജുകള്‍ തടഞ്ഞുവെച്ച് തിരികെ നല്‍കാന്‍ ലാഫാവേഴ്‌സിന് പോസ്‌റ്റോഫീസില്‍ വരെ പോകേണ്ടി വന്നു.
advertisement
''പെട്ടികളുടെ എണ്ണം കണ്ടപ്പോള്‍ ഞാന്‍ ബോധരഹിതയായിപ്പോയി,'' ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ അവര്‍ പറഞ്ഞു. ''എന്താണ് സംഭവിച്ചതെന്ന് മനസ്സിലായ ഉടന്‍ തന്നെ ഞാന്‍ ആമസോണുമായി ബന്ധപ്പെട്ടു. ഡെലിവറി കാന്‍സല്‍ ചെയ്യാനാണ് അവര്‍ ആദ്യം എന്നോട് പറഞ്ഞത്. പണം തിരികെ നല്‍കാമെന്നും അവര്‍ അറിയിച്ചു. എന്നാല്‍ സാധനം കൊണ്ടുവന്നപ്പോള്‍ ഡ്രൈവര്‍ ബെല്‍ അടിക്കാതെ അത് വീടിനുമുന്നില്‍ ഇറക്കി വെച്ചു. അതിനാല്‍ ഇനി ആ സാധനം അവര്‍ തിരികെ എടുക്കില്ല,'' അവര്‍ പറഞ്ഞു.
ഓര്‍ഡര്‍ ഡെലിവറി ചെയ്തുപോയതിനാല്‍ ലാഫാവേഴ്‌സിന് പണം തിരികെ ലഭിക്കുന്നത് എളുപ്പമായിരുന്നില്ല. എന്നാല്‍ പിന്നീട് അവര്‍ ബാങ്കുമായി ബന്ധപ്പെടുകയും ചില മാധ്യമങ്ങളുമായി തന്റെ അവസ്ഥ പങ്കുവയ്ക്കുകയും ചെയ്തതോടെ പണം തിരികെ ലഭിച്ചു. സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും അവര്‍ നന്ദി അറിയിച്ചു. പണം തിരികെ ലഭിക്കുമെന്ന് ഉറപ്പാക്കുന്നതിന് നിയമസഹായം നല്‍കാമെന്ന് നിരവധിപേര്‍ അവര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു.
''ബാങ്കില്‍ പോയി ഒരു ദിവസത്തോളം സമയം ചെലവഴിക്കേണ്ടി വന്നു. അതിനുശേഷം ഏതാനും മാധ്യമസ്ഥാപനങ്ങളുമായി സംസാരിച്ചു. അതിന് പിന്നാലെ ആമസോണില്‍ നിന്ന് എന്നെ വിളിച്ചു. അവര്‍ എന്റെ പണം തിരികെ നല്‍കി. ഒരു പെട്ടി ലോലിപോപ്പ് വാങ്ങാമെന്ന് വാഗ്ദാനം ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. അത് നിങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്താലും അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളയാള്‍ക്ക് ദാനമായി നല്‍കിയാലും എനിക്ക് സന്തോഷമാണ്,'' ലാഫാവേഴ്‌സ് പറഞ്ഞു.
ഈ സംഭവത്തിന് ശേഷം തന്റെ മകന്‍ ഓണ്‍ലൈനില്‍ ചെയ്യുന്ന കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ തടയാന്‍ മൊബൈല്‍ഫോണില്‍ അപ്‌ഡേറ്റുകള്‍ കൃത്യമായി ചെയ്യുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.