ഓസ്‌ട്രേലിയയിൽ നിന്നും യുകെയിൽ നിന്നുമുള്ള ഒമ്പത് സ്ത്രീകളുടെ സംഘമാണ് ക്ഷേത്രത്തിൽ നടന്ന ഹിന്ദു ഹോമത്തിൽ പങ്കെടുത്തത്. ഇവർ പൂജയിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പ്രതികരണങ്ങളാണ് വരുന്നത്.
ആത്മാർത്ഥതയോടും ആദരവോടും ഭക്തിയോടും കൂടി വിദേശ വനിതകൾ ഇന്ത്യൻ ആചാരങ്ങൾ സ്വീകരിക്കുന്നത് വീഡിയോയിൽ കാണാം. ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമായി നിന്നുകൊണ്ട് മനോഹരമായി സാരി ധരിച്ച്, തറയിലിരുന്ന് ക്ഷേത്രത്തിലെ പുരോഹിതൻ ചൊല്ലിക്കൊടുക്കുന്ന വേദമന്ത്രങ്ങൾ കൈകൾ കൂപ്പി ശ്രദ്ധിച്ച് അവർ ഏറ്റുചൊല്ലുന്നതും വീഡിയോയിൽ കാണാം. ഹോമത്തിന്റെ ഓരോ ഘട്ടവും വളരെ ഏകാഗ്രതയോടെ അവർ പിന്തുടരുന്നതും ദൃശ്യങ്ങളിലുണ്ട്.
advertisement
ആചാരത്തിന്റെ പ്രാധാന്യംകൊണ്ടുമാത്രമല്ല, യഥാർത്ഥത്തിൽ വിദേശ വനിതകളുടെ സാന്നിധ്യംകൊണ്ടും ഈ ദൃശ്യങ്ങൾ കാഴ്ചക്കാരെ ആകർഷിച്ചു. സാംസ്‌കാരികമായി വളരെ വ്യത്യസ്തമായ ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമാകാനുള്ള അവരുടെ ആഗ്രഹം കൂടിയാണ് ഈ ദൃശ്യങ്ങളിൽ പ്രതിഫലിക്കുന്നത്. ദൂരെ നിന്നും ഹോമം കാണുന്നതിനു പകരം ഹിന്ദു ആചാരത്തെ മനസ്സിലാക്കാനും ബഹുമാനിക്കാനും അവർ ആത്മാർത്ഥമായി ശ്രമിക്കുന്നു.
വീഡിയോയ്ക്ക് താഴെ വിദേശികളെ പ്രശംസിച്ചുകൊണ്ട് നിരവധി പ്രതികരണങ്ങൾ വന്നു. സനാതന പാരമ്പര്യങ്ങൾ ആദരവോടെ സ്വീകരിച്ചതിന് പ്രശംസയും നന്ദിയും ഇന്ത്യൻ ഉപയോക്താക്കൾ പ്രകടിപ്പിച്ചു. നിങ്ങളുടെ സാന്നിധ്യത്തിൽ ഞങ്ങൾക്ക് അഭിമാനം തോന്നുന്നുവെന്നായിരുന്നു ഒരു പ്രതികരണം.
അതേസമയം, ഇന്ത്യക്കാരുടെ ആത്മപരിശോധയ്ക്കും ചർച്ചകൾക്കും വീഡിയോ കാരണമായി. ഇന്ത്യക്കാർ പലപ്പോഴും തങ്ങളുടെ പാരമ്പര്യങ്ങളിൽ നിന്നും അകന്നുപോകുകയും പാശ്ചാത്യശൈലി പിന്തുടരുകയും ചെയ്യുന്നതായി ഒരു ഉപയോക്താവ് എഴുതി. സാംസ്‌കാരിക വിനിമയം, പരസ്പര ബഹുമാനം തുടങ്ങിയ കാര്യങ്ങളിലേക്കും അഭിപ്രായങ്ങൾ വിരൽചൂണ്ടി.
ഒരു പുതിയ കാറിനായി ആഫ്രിക്കൻ ഹിന്ദു പുരോഹിതൻ പൂജ നടത്തുന്ന ഒരു വീഡിയോ മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വാഹന പൂജയ്ക്കായി ഈ പുരോഹിതൻ വ്യക്തമായ ഉച്ചാരണത്തോടെ സംസ്‌കൃത ശ്ലോകങ്ങൾ ചൊല്ലുന്നത് എക്‌സിൽ പങ്കുവെച്ച ഈ വീഡിയോയിൽ ദൃശ്യമായിരുന്നു. 'ആഫ്രിക്കൻ ഹിന്ദു പണ്ഡിതൻ കാർ പൂജിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പ്രചരിച്ചത്.
