കോവിഡ് 19ന്റെ (covid 19) തുടക്കത്തിലെ സാഹചര്യങ്ങള്‍ ഇതിനു കാരണമായെന്നാണ് പഠനത്തില്‍ പറയുന്നത്. പാരീസ് ബ്രെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫ്രണ്ട് ലാബില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് കോവിഡ് മഹാമാരി നമ്മുടെ സൃഷ്ടിപരമായ കഴിവുകളെ ബാധിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് പഠനം നടത്തിയത്.
ഇതിനായി രണ്ട് ഭാഗങ്ങളുള്ള ഒരു ചോദ്യാവലി അവര്‍ തയ്യാറാക്കി. ആദ്യ വിഭാഗത്തിൽ പഠനത്തില്‍ പങ്കെടുത്തവര്‍ 2020 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ എവിടെയായിരുന്നുവെന്നും ആ സമയത്ത് അവരുടെ സർഗാത്മക പ്രവർത്തനങ്ങൾ എന്തൊക്കെയായിരുന്നുവെന്നും വ്യക്തമാക്കുന്നവയായിരുന്നു. രണ്ടാമത്തേത് ലോക്ക്ഡൗണ്‍ (lockdown) സമയത്ത് അവര്‍ ഏര്‍പ്പെട്ടിരുന്ന ക്രിയേറ്റീവ് ആക്ടിവിറ്റികളെ കുറിച്ച് ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതായിരുന്നു. ഈ ചോദ്യാവലിയില്‍ നിന്നും 400 പ്രതികരണങ്ങളാണ് അവര്‍ പഠനത്തിനായി തെരഞ്ഞെടുത്തത്.
advertisement
പ്രതികരിച്ചവരില്‍ ഭൂരിഭാഗം പേരെയും ലോക്ക്ഡൗണ്‍ മാനസികമായി തളര്‍ത്തിയെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മുമ്പ് മറ്റ് പഠനങ്ങളും ഇത്തരം കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. സിംഗപ്പൂരിലെ ഡ്യൂക്ക്-എന്‍യുഎസ് മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകര്‍ മുമ്പ് ലോകമെമ്പാടുമുള്ള മുതിര്‍ന്നവരില്‍ മൂന്നിലൊന്ന് പേരും കോവിഡ് 19 മായി ബന്ധപ്പെട്ട മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. പ്രത്യേകിച്ച്, സ്ത്രീകളുടെയും യുവാക്കളുടെയും ഏറ്റവും താഴ്ന്ന സാമൂഹിക-സാമ്പത്തിക നിലയിലുള്ളവരുടെയും മാനസിക ക്ഷേമത്തെ കോവിഡ് മഹാമാരി ബാധിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.
ലോക്ക്ഡൗണും വിവിധ കോവിഡ് നിയന്ത്രണങ്ങളും നമ്മുടെ മാനസികാരോഗ്യത്തിന് തടസ്സം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, അവ നമ്മുടെ ക്രിയേറ്റിവിറ്റിക്ക് കൂടുതല്‍ ഗുണം ചെയ്തുവെന്നും പഠനത്തില്‍ കണ്ടെത്തി. പാരീസ് ബ്രെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ പങ്കെടുത്ത പലരും ഈ സമയത്ത് കൂടുതല്‍ ക്രിയേറ്റീവ് ആക്ടിവിറ്റികളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയെന്നും അതില്‍ പറയുന്നു. അവര്‍ക്ക് കൂടുതല്‍ ഒഴിവു സമയം ലഭിച്ചതോ, ലോക്ക്ഡൗണ്‍ സമയത്ത് കൂടുതല്‍ പ്രചോദിതരായതോ, അല്ലെങ്കില്‍ ഒരു പുതിയ സാഹചര്യവുമായി പൊരുത്തപ്പെടേണ്ടതിന്റെയോ ഒരു പ്രശ്‌നം പരിഹരിക്കേണ്ടതിന്റെയോ ആവശ്യകതയുമായി ഇത് ബന്ധപ്പെട്ടിരിക്കാം. ഇവയെല്ലാം നമ്മുടെ ക്രിയേറ്റിവിറ്റിയെ ഉത്തേജിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മാനസിക ഘടകങ്ങളാണ്.
എന്നാല്‍ ലോക്ക്ഡൗണിന്റെ തുടക്കത്തില്‍ ആളുകള്‍ക്ക് ആഴ്ചകളോളം വീടുകളില്‍ തന്നെ കഴിയേണ്ടി വന്നിട്ടുണ്ട്. അതിനാല്‍ ആളുകളില്‍ പലരും പാചകം, കായികപ്രവര്‍ത്തനങ്ങള്‍, നൃത്ത പരിപാടികള്‍, സ്വയം സഹായ സംരംഭങ്ങള്‍, പൂന്തോട്ടപരിപാലനം എന്നിവയിലേക്ക് തിരിഞ്ഞതായി ഗവേഷണ സംഘം കണ്ടെത്തി. എന്നാല്‍ മഹാമാരിക്ക് മുമ്പും ക്രിയേറ്റീവ് ആക്ടിവിറ്റികളില്‍ ഏര്‍പ്പെട്ടിരുന്നർ ഈ കാലയളവിൽ ശരാശരി 40% കൂടുതൽ ആക്ടീവായതായും പഠനം വ്യക്തമാക്കുന്നു.
ദൈനംദിന ജീവിതത്തില്‍ നിരവധി തടസങ്ങള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വരുമെന്ന് പഠനത്തില്‍ പങ്കെടുത്തവര്‍ക്ക് തോന്നിയെന്നും അതിനാലാണ് അവര്‍ ക്രിയേറ്റീവ് ആക്ടിവിറ്റികളിലേക്ക് തിരിഞ്ഞതെന്നും ഗവേഷകര്‍ കണ്ടെത്തി. നേരമറിച്ച് ഒരു വിഭാഗം, ക്രിയേറ്റീവ് ആക്ടിവിറ്റികളില്‍ ഏര്‍പ്പെടാന്‍ കഴിയാത്തത്ര പ്രശ്‌നങ്ങള്‍ തങ്ങൾക്ക് നേരിടേണ്ടി വന്നുവെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.