1995ൽ 'സാക്ഷ്യം' എന്ന സിനിമയിലൂടെ ആണ് മഞ്ജു വാര്യർ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. തന്റെ പതിനെട്ടാമത്തെ വയസിൽ 'സല്ലാപ'ത്തിലൂടെ നായികയായി. ഈ ചിത്രം ആയിരുന്നു മലയാള സിനിമയിൽ മഞ്ജുവിന് ഒരു സ്ഥാനം നേടി കൊടുത്തത്. 'ഈ പുഴയും കടന്ന്' എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും കരസ്ഥമാക്കി. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ അഭിനയത്തിനു ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചിട്ടുണ്ട്.സമ്മർ ഇൻ ബത്ലഹേം, ആറാം തമ്പുരാൻ, പത്രം, ദില്ലിവാല രാജകുമാരന്‍, കളിവീട്, കളിയാട്ടം, കുടമാറ്റം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, പ്രണയവര്‍ണ്ണങ്ങള്‍, കന്മദം, എന്നിങ്ങനെ പോകുന്നു മഞ്ജുവിന്റെ അഭിനയ മികവ്. വിവാഹ ശേഷം സിനിമയില്‍ നിന്ന് മഞ്ജു വാര്യർ ദീര്‍ഘകാലം ഇടവേളയെടുത്തിരുന്നു.
advertisement
ഒടുവിൽ 2014ല്‍ പുറത്തിറങ്ങിയ 'ഹൗ ഓൾഡ് ആർയു' എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി. റാണി പത്മിനി, വേട്ട, ഉദാഹരണം സുജാത, വില്ലന്‍, ആമി, ഒടിയന്‍, ലൂസിഫര്‍, പ്രതി പൂവന്‍കോഴി, ദി പ്രീസ്റ്റ്, ചതുർമുഖം തുടങ്ങിയ സിനിമകളാണ് രണ്ടാം വരവിൽ മഞ്ജു പ്രേഷകർക്ക് സമ്മാനിച്ചത്. അസുരൻ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും മഞ്ജു ചുവടുറപ്പിച്ചു. മഞ്ജു അവതരിപ്പിച്ച പച്ചയമ്മാള്‍ എന്ന കഥാപാത്രം ഏറെ പ്രശംസകള്‍ നേടി. അജിത്ത് ചിത്രം തുനിവിനു ശേഷം രജനീകാന്തിന്റെ വേട്ടയ്യൻ എന്ന ചിത്രത്തിൽ അഭിനയിച്ചുവരികയാണ് മഞ്ജു വാര്യർ. ടി.ജി. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യനിൽ വലിയ താരനിര തന്നെ കൈകോർക്കുന്നുണ്ട്. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, റിതിക സിങ്, ദുഷാര വിജയൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. തലൈവർ രജനികാന്തിന്റെ 170-ാം ചിത്രമാണ് ലൈക്ക പ്രൊഡക്‌ഷൻസ് നിർമിക്കുന്ന വേട്ടയ്യൻ.