വിവാഹശേഷം നെറ്റിയിൽ സിന്ദൂരമണിഞ്ഞ് കഴുത്തിൽ മംഗല്യസൂത്രവും ധരിച്ചാണ് ആകാൻക്ഷ ഓഫീസിലെത്തിയത്. തന്റെ കൂടെ ജോലി ചെയ്യുന്ന ബ്രിട്ടീഷ് സഹപ്രവർത്തകർ നവ വധുവായിട്ട് ഓഫീസിൽ എത്തിയതിനെ ഏറെ ബഹുമാനത്തോടും കൗതുകത്തോടും കൂടിയാണ് സ്വീകരിച്ചത്. എന്നാൽ, തന്നെ ഏറെ വേദനിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തത് ഒരു ബ്രിട്ടീഷ്-ഇന്ത്യൻ സഹപ്രവർത്തകനിൽ നിന്ന് ലഭിച്ച പ്രതികരണമായിരുന്നന്നാണ് യുവതി കുറിപ്പിൽ പറയുന്നത്.
തന്റെ അതേ സംസ്കാരം പങ്കിടുന്ന സഹപ്രവർത്തകൻ അയച്ച പരിഹാസരൂപേണയുള്ള സന്ദേശത്തെക്കുറിച്ച് ആകാൻക്ഷ വിവരിക്കുന്നു. നവ വധു ജോലി അന്വേഷിക്കുകയാണോ? എന്നായിരുന്നു അയാളുടെ ചോദ്യം. ഒരാളുടെ വസ്ത്രധാരണത്തെയും വിശ്വാസങ്ങളെയും മുൻനിർത്തി വിധി കൽപ്പിക്കുന്ന (Judgmental) രീതിയെ ആകാൻക്ഷ ശക്തമായി വിമർശിച്ചു. എന്റെ സംസ്കാരം അറിയാത്തവരാണ് അതിനെ ഏറ്റവും കൂടുതൽ ബഹുമാനിച്ചത്. എന്നാൽ എന്നെ അതിനായി ചെറുതാക്കാൻ ശ്രമിച്ചത് സ്വന്തം വംശജനാണ്, എന്ന് അവർ കുറിച്ചു.
advertisement
പെട്രോളിയം എഞ്ചിനീയറിംഗ് മേഖലയിലാണ് ആകാൻക്ഷ ജോലിചെയ്യുന്നത്. എണ്ണക്കിണറുകൾ കുഴിക്കുന്നതും അവയുടെ ആയുസ്സ് കഴിഞ്ഞാൽ ശാസ്ത്രീയമായി അടച്ചുപൂട്ടുന്നതും (Decommissioning) പോലുള്ള സങ്കീർണ്ണമായ ജോലികളാണ് അവർ ചെയ്യുന്നത്. തന്റെ ഹൈടെക് കരിയറും പരമ്പരാഗത വിശ്വാസങ്ങളും ഒരേപോലെ കൊണ്ടുപോകാൻ തനിക്ക് കഴിയുമെന്നാണ് ഇതിലൂടെ അവർ തെളിയിക്കുന്നത്.
'ഞാൻ ഒരു ഹിന്ദു സ്ത്രീയാണ്, ഒപ്പം ബ്രിട്ടീഷുകാരിയുമാണ്. ഇവ രണ്ടും പരസ്പരവിരുദ്ധമായ കാര്യങ്ങളല്ല. ആരെയും സുഖിപ്പിക്കാനോ പ്രസ്താവനകൾ നടത്താനോ അല്ല ഞാൻ സിന്ദൂരം ധരിക്കുന്നത്, അത് എന്റെ സംസ്കാരമാണ്. എന്റെ സാംസ്കാരിക വ്യക്തിത്വത്തെക്കുറിച്ച് എനിക്ക് അഭിമാനമേയുള്ളൂ'.- എന്നാണ് ആകാൻഷ സോഷ്യൽമീഡിയയിൽ കുറിച്ചത്. ഒമ്പതാം വയസ്സിൽ ബ്രിട്ടനിലേക്ക് കുടിയേറിയ താൻ തന്റെ വേരുകളെ മറക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
