ഇന്ത്യയിൽ ജനിച്ച ശില്പ നിലവിൽ യുഎസ് ആർമിയിൽ കെമിക്കൽ, ബയോളജിക്കൽ, റേഡിയോളജിക്കൽ സ്പെഷ്യലിസ്റ്റായാണ് ജോലി ചെയ്യുന്നത്. ഇന്ത്യയിലെ വിവിധയിടങ്ങളിൽ റോഡിലിറങ്ങി പ്രതിഷേധിക്കുന്നവർ സ്വന്തം സംസ്ഥാന സർക്കാരുകളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നും ഈ സംഭവത്തിൽ സർക്കാരുകൾക്ക് എന്ത് പങ്കാണുള്ളതെന്നും അവർ ചോദിച്ചു. ഖമനയിയുടെ മരണത്തിൽ ഇറാനിലെ ജനങ്ങൾ തന്നെ ആഘോഷം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അത്ര നല്ല വ്യക്തിയായിരുന്നെങ്കിൽ സ്വന്തം രാജ്യത്തെ ജനങ്ങൾ ഇത്തരത്തിൽ സന്തോഷിക്കുമായിരുന്നോ എന്നും ശില്പ വീഡിയോയിലൂടെ ചോദിച്ചു.
ലോകം ഇന്ന് ഇന്ത്യയെ വലിയ ആദരവോടെയാണ് കാണുന്നതെന്നും ഇത്തരം അനാവശ്യമായ പ്രതിഷേധങ്ങളിലൂടെ ആ അന്തസ്സ് തകർക്കരുതെന്നും അവർ അഭ്യർത്ഥിച്ചു. താൻ മുസ്ലീം വിരുദ്ധയല്ലെന്നും തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഒരു മുസ്ലീമാണെന്നും വ്യക്തമാക്കിയ ശില്പ, തന്റെ വിമർശനം മതത്തിനെതിരെയല്ല മറിച്ച് തീവ്രവാദത്തിനും അനാവശ്യമായ വികാരപ്രകടനങ്ങൾക്കും എതിരെയാണെന്ന് കൂട്ടിച്ചേർത്തു. തങ്ങൾ ഒരുമിച്ച് ഈദ് ആഘോഷിക്കാറുണ്ടെന്നും അവർ വീഡിയോയിൽ പരാമർശിച്ചു.
ശില്പയുടെ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിലർ ശില്പയുടെ നിലപാടിനെ ശക്തമായി പിന്തുണയ്ക്കുമ്പോൾ, ലോകത്തെവിടെ നടക്കുന്ന അനീതിക്കെതിരെയും പ്രതിഷേധിക്കാൻ പൗരന്മാർക്ക് അവകാശമുണ്ടെന്ന് മറ്റു ചിലർ വാദിക്കുന്നു. അതേസമയം, അമേരിക്കൻ സൈന്യത്തിന്റെ ഭാഗമായിരുന്നുകൊണ്ട് ഇത്തരം കാര്യങ്ങൾ പറയുന്നത് ശരിയല്ലെന്ന തരത്തിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.
