റിയയുടെ അറസ്റ്റിന് പിന്നാലെ കൂടുതൽ ബോളിവുഡ് താരങ്ങൾ നടിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. റിയയ്ക്കെതിരെ നടക്കുന്നത് ക്രൂരമായ മാധ്യമവിചാരണയാണെന്ന് താരങ്ങൾ ആരോപിച്ചു.
ഇതു സംബന്ധിച്ച് നടി തപ്സി പന്നുവിന്റെ ട്വീറ്റും വൈറലായിരുന്നു. റിയയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള മാധ്യമ വാർത്ത അടക്കമാണ് തപ്സിയുടെ ട്വീറ്റ്. ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ നാർകോടിക്സ് ബ്യൂറോ സമർപ്പിച്ച റിമാൻഡ് കോപ്പിയെ കുറിച്ചാണ് വാർത്ത.
ഇതിൽ റിയ ലഹരി മരുന്ന് ഉപയോഗിച്ചതായി പറയുന്നില്ല. സുശാന്തിന് വേണ്ടി ലഹരി എത്തിക്കാൻ സാമ്പത്തിക ഇടപാട് നടത്തിയെന്നും ലഹരി സംഘടിപ്പിച്ചുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
സുശാന്ത് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തേയും അറസ്റ്റ് ചെയ്യുമായിരുന്നോ എന്ന് തപ്സി ട്വീറ്റിൽ ചോദിക്കുന്നു.
ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം റിയയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എൻസിബിയുടെ ചോദ്യം ചെയ്യലിനായി റിയ എത്തിയപ്പോൾ ധരിച്ച ടീ ഷർട്ടിലെ വാചകങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് #justiceforRhea ക്യാമ്പെയിനിൽ താരങ്ങൾ പങ്കാളികളായത്.
അനുരാഗ് കശ്യപ്, വിദ്യ ബാലൻ, കരീന കപൂർ, സോനം കപൂർ, ദിയ മിർസ, സയാനി ഗുപ്ത, പ്രതീക് ബബ്ബാർ, തപ്സി പന്നു, സ്വര ഭാസ്കർ, അമൃത അറോറ, രാധിക ആപ്തെ, രാധിക മദൻ തുടങ്ങി നിരവധി താരങ്ങൾ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
"Everyone loves a witch hunt as long as it’s someone else’s witch being hunted,” എന്ന അമേരിക്കൻ നോവലിസ്റ്റ് വാൾട്ടർ കിന്നിന്റെ പരാമർശത്തോടെയാണ് സോനംകൂപർ റിയയ്ക്ക് പിന്തുണ നൽകിയത്.
കഴിഞ്ഞ ദിവസമാണ് ലഹരി മരുന്ന് കേസിൽ റിയ ചക്രബർത്തിയെ നാർകോടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. റിയയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. റിയ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
സുശാന്തിന്റെ മരണത്തിന് പിന്നാലെ ഉയർന്ന ലഹരി മരുന്ന് കേസിൽ അറസ്റ്റിലാകുന്ന പത്താമത്തെ ആളാണ് റിയ ചക്രബർത്തി. നേരത്തേ, റിയയുടെ സഹോദരൻ ഷോവിക് ചക്രബർത്തിയും സുശാന്തിന്റെ മാനേജർ സാമുവൽ മിരാൻഡയേയും നാർകോടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. സുശാന്തിന്റെ മുൻ പാചകക്കാരൻ ദീപേഷ് സാവന്തും അറസ്റ്റിലായിരുന്നു.