സാമൂഹിക മാധ്യമമായ റെഡ്ഡിറ്റിലാണ് യുവതി താന്‍ നേരിട്ട വേദന നിറഞ്ഞ അനുഭവം പങ്കുവെച്ചത്. ''കൊല്‍ക്കത്തയിലെ ഒരു റിപ്പയര്‍ ഷോപ്പിലാണ് ഫോണ്‍ നല്‍കിയത്. എന്നാല്‍ അവിടുത്തെ ജീവനക്കാരന്‍ എന്റെ സ്വകാര്യ വീഡിയോകള്‍ ചോര്‍ത്തി. ഈ ആഘാതത്തില്‍ നിന്ന് എങ്ങനെ കരകയറണമെന്ന് എനിക്ക് അറിയില്ല. ഞാന്‍ ഇപ്പോള്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ഈ സംഭവത്തിന് ശേഷം എന്റെ മാതാപിതാക്കള്‍ പോലും എന്നോട് സംസാരിക്കുന്നത് നിറുത്തി. ഞാന്‍ എന്റെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഒഴിവാക്കി. എന്റെ ഫോണ്‍ നമ്പര്‍ മാറ്റി. എല്ലാവരില്‍ നിന്നും ഞാന്‍ ഒഴിവായി നില്‍ക്കുകയാണ്. ഇപ്പോള്‍ ഞാന്‍ എന്റെ മുറിയില്‍ നിന്ന് പോലും പുറത്തിറങ്ങാറില്ല. ആളുകളെ ഒഴിവാക്കുകയാണ്. ഫോണ്‍ ഉപയോഗിക്കുന്നതും അവസാനിപ്പിച്ചു. എന്റെ ജീവിതം മുഴുവനും തകര്‍ന്നത് പോലെ തോന്നുന്നു. ഇതില്‍ നിന്ന് എങ്ങനെ കരകയറുമെന്ന് എനിക്ക് അറിയില്ല,'' യുവതി പറഞ്ഞു.
advertisement
സംഭവത്തില്‍ നിയമനടപടി തേടാന്‍ സോഷ്യല്‍ മീഡിയ യുവതിയോട് ഉപദേശിച്ചു. ''ഷോപ്പിലെ ജീവനക്കാരനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക. അയാള്‍ക്കെതിരേയുള്ള എല്ലാ തെളിവുകളും ശേഖരിക്കുക. ഇതിന് ശേഷം അഭിഭാഷകനെ നിയമിക്കുക. നിങ്ങള്‍ ഏതെങ്കിലും ഫെമിനിസ്റ്റ് സംഘടനകളുടെ സഹായം തേടിയാല്‍ നിങ്ങള്‍ക്ക് സൈബര്‍ ക്രൈം ഡിപ്പാര്‍ട്ടുമെന്റുമായി ബന്ധപ്പെടാന്‍ സഹായം ലഭിക്കും. അവര്‍ അതിന് സഹായിക്കും,'' ഒരാള്‍ പറഞ്ഞു.
''എന്റെ ചിത്രം രണ്ടുതവണ ഡീപ്‌ഫേക്ക് ചെയ്തു. ആരോ ഒരാള്‍ എന്റെ ഇന്‍സ്റ്റഗ്രാം പോസ്‌റ്റെടുത്ത് എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ശേഷം വാട്ട്‌സ്ആപ്പില്‍ അയക്കുകയായിരുന്നു. അത് കണ്ടാല്‍ വളരെ യാഥാര്‍ത്ഥമായി തോന്നും. അത് കണ്ടാല്‍ ഏതൊരാളും വിശ്വസിക്കും,'' മറ്റൊരാള്‍ പറഞ്ഞു.
''എന്റെ ഏറ്റവും വലിയ ഭയമാണിത്. നിങ്ങള്‍ക്ക് ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല. ഇതില്‍ നിന്ന് കരകയറാന്‍ വളരെ സമയമെടുക്കും. ഇതിനെതിരേ നിങ്ങള്‍ സ്വയം തലയുയര്‍ത്തി നിലനിന്നാല്‍ മറ്റാര്‍ക്കും നിങ്ങളെ തളര്‍ത്താന്‍ കഴിയില്ല,'' ഒരു ഉപയോക്താവ് കുറിച്ചു.
''നിങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വിവരങ്ങളും(ബാങ്ക് നമ്പര്‍/ആധാര്‍ പോലെയുള്ളവ) എപ്പോഴും എന്‍ക്രിപ്റ്ര് ചെയ്ത ഫയലുകളില്‍ സൂക്ഷിക്കുക. ഇത് നല്ലൊരു ഡ്രൈവറില്‍ തന്നെ സൂക്ഷിക്കുക. പ്രധാനപ്പെട്ടതും പതിവായി ഉപയോഗിക്കുന്നതുമായ വിവരങ്ങള്‍ ലോക്കലില്‍(എന്‍ക്രിപ്റ്റ് ചെയ്യുക)മാത്രം സൂക്ഷിക്കുക. കൂടാതെ WinRAR എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുക,'' മറ്റൊരു ഉപയോക്താവ് പറഞ്ഞു.
ഷോപ്പിലെ ജീവനക്കാരനെതിരേ എഫ്‌ഐആര്‍ ഫയല്‍ ചെയ്തതായി യുവതി പിന്നീട് പോസ്റ്റ് ചെയ്തു. 2025 ഓഗസ്റ്റ് 25ന് കേസ് മഹിള താനയ്ക്ക് കൈമാറിയതായി സൈബര്‍ പോലീസ് അറിയിച്ചതായും യുവതി പറഞ്ഞു.