ഈ വീട്ടിലാണ് സുന്ദർ പിച്ചൈ ജനിച്ചതും വളർന്നതും. 1989 ൽ ഐഐടി ഖരക്പൂരിൽ ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്നതു വരെ സുന്ദർ പിച്ചൈ താമസിച്ചതും ഈ വീട്ടിലായിരുന്നു.
നടനും നിർമാതാവും റിയൽ എസ്റ്റേറ്റ് ഡവലപ്പറുമായ മണികണ്ഠനാണ് വീട് വാങ്ങിയത്. വീട്ടിൽ ഉടമസ്ഥാവകാശ കൈമാറ്റ സമയത്ത് സുന്ദർ പിച്ചൈയുടെ പിതാവ് വികാരധീനനായതായി മണികണ്ഠൻ പറയുന്നു. ഗൂഗിൾ സിഇഒയുടെ മാതാപിതാക്കളുടെ വിനയത്തെ കുറിച്ചും സ്നേഹത്തെ കുറിച്ചുമാണ് മണികണ്ഠൻ വാചാലനായത്.
Also Read- ജന്മനാടിനെ അപമാനിച്ചു; നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ പ്രതിഷേധം
advertisement
വീടിന്റെ കൈമാറ്റ പ്രക്രിയയോ രജിസ്ട്രേഷനോ വേഗത്തിലാക്കാൻ മകന്റെ പേരോ വിവരങ്ങളോ ഉപയോഗിക്കരുതെന്ന് പിതാവിന് നിർബന്ധമായിരുന്നുവെന്നും മണികണ്ഠൻ പറയുന്നു. അതിനാൽ തന്നെ നടപടികൾ പൂർത്തിയാക്കാൻ അദ്ദേഹം മണിക്കൂറുകളോളം രജിസ്ട്രേഷൻ ഓഫീസിൽ കാത്തിരുന്നു. രേഖകൾ കൈമാറുന്നതിന് മുമ്പ് ആവശ്യമായ എല്ലാ നികുതികളും അടച്ചു. മാതാപിതാക്കളുടെ വിനയവും എളിമയുള്ള സമീപനവും തന്നെ വിസ്മയിപ്പിച്ചുവെന്നും മണികണ്ഠൻ.
റിയൽ എസ്റ്റേറ്റ് ഡവലപ്പർ കൂടിയായ മണികണ്ഠൻ അശോക് നഗറിലെ സുന്ദർ പിച്ചൈയുടെ വീട് വിൽക്കുന്നുണ്ടെന്ന് അറിഞ്ഞയുടനെ അദ്ദേഹത്തിന്റെ മാതാപിതാക്കളെ സമീപിക്കുകയായിരുന്നു. ഗൂഗിള‍് തലവൻ ജനിച്ചു വളർന്ന വീടാണെന്നത് മാത്രമായിരുന്നു തന്നെ ആകർഷിച്ചതെന്നും അദ്ദേഹം പറയുന്നു.
രാജ്യത്തിന്റെ അഭിമാനമായ സുന്ദർ പിച്ചൈ താമസിച്ചിരുന്ന വീട് വാങ്ങുന്നത് തന്റെ ജീവിതത്തിലെ അഭിമാനകരമായ നേട്ടമാണെന്നാണ് മണികണ്ഠൻ പറയുന്നത്. പിച്ചൈയുടെ പിതാവാണ് ഈ വീട് നിർമിച്ചത്. ഉടമസ്ഥ കൈമാറ്റ വേളയിൽ അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നത് താൻ കണ്ടുവെന്നും മണികണ്ഠൻ കൂട്ടിച്ചേർത്തു.
ഈ വീട് പുതുക്കി പണിത് വില്ല നിർമിക്കാനാണ് മണികണ്ഠന്റെ പദ്ധതി. ഒന്നര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.