ഇയാള്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ ഡല്‍ഹി പോലീസ് എമിഗ്രേഷന്‍ അധികൃതർക്ക് കത്തെഴുതിയിരുന്നു. ഒരു ഫിനാന്‍ഷ്യല്‍ കമ്പനിയുടെ വൈസ് പ്രസിഡന്റാണ് കേസിലെ പ്രതിയായ ശങ്കര്‍ മിശ്ര. സംഭവം നടക്കുന്നതിന് അഞ്ച് ദിവസം മുമ്പ് പ്രതി പോസ്റ്റ് ചെയ്ത് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ‘തെറ്റുകളിലൂടെയല്ല നാം നിര്‍വചിക്കപ്പെടേണ്ടത്, തെറ്റുകള്‍ നമ്മളെ നേര്‍വഴിക്ക് നടത്താന്‍ പ്രേരിപ്പിക്കുകയാണ്!’-എന്നായിരുന്നു ഇയാളുടെ സ്റ്റാറ്റസ്.
മിശ്രയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം മുംബൈയിലുണ്ടെന്ന് ഔദ്യോദിക വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഫിനാന്‍ഷ്യല്‍ കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റാണ് മിശ്രയെന്ന് പോലീസ് പറഞ്ഞു. പ്രതി രാജ്യം വിടുന്നത് തടയാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് ഞങ്ങള്‍ എമിഗ്രേഷന്‍ വകുപ്പിലെ അധികൃതർക്ക് കത്തെഴുതിയിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അദ്ദേഹം മുംബൈ നിവാസിയാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
advertisement
Also read: മകനെ യാത്ര അയയ്ക്കാൻ വിമാനത്താവളത്തിനുള്ളിൽ വ്യാജ ഐഡി ഉപയോഗിച്ച് പ്രവേശിച്ച അച്ഛൻ അറസ്റ്റിൽ
സംഭവത്തെ തുടര്‍ന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എയര്‍ ഇന്ത്യക്കും AI-102 വിമാനത്തിന്റെ പൈലറ്റിനും ക്യാബിന്‍ ക്രൂവിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ പെരുമാറ്റം പ്രൊഫഷണലിസത്തിന് നിരക്കാത്തതാണെന്നും ഡിജിസിഎ ചൂണ്ടിക്കാട്ടി.
ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 294, 354, 509, 510 പ്രകാരവും എയര്‍ക്രാഫ്റ്റ് റൂള്‍ പ്രകാരവും പ്രതിക്കെതിരെ കേസെടുത്തു. പ്രതിക്ക് 30 ദിവസത്തെ വിമാനയാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വിഷയം പരിഹരിക്കുന്നതില്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കാന്‍ ഒരു ആഭ്യന്തര പാനല്‍ രൂപീകരിച്ചിട്ടുണ്ടെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
എയര്‍ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ വെച്ചാണ് 70 വയസ്സിനടുത്ത് പ്രായം വരുന്ന യാത്രികയോട് പ്രതി മോശമായി പെരുമാറിയത്. മദ്യലഹരിയിലായിരുന്നു അത്രിക്രമം നടന്നത്. ഒരു പ്രകോപനവുമില്ലാതെ ഇയാള്‍ തന്റെ ദേഹത്തേക്ക് മൂത്രമൊഴിക്കുകയായിരുന്നു. വസ്ത്രങ്ങളും ബാഗും ഷൂസുമെല്ലാം മൂത്രത്തില്‍ കുതിര്‍ന്നു. വിമാനജീവനക്കാരോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് യാത്രക്കാരി പറഞ്ഞു.
വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഒരു കൂസലുമില്ലാതെ ഇയാള്‍ ഇറങ്ങിപ്പോകുകയും ചെയ്തതായി യാത്രക്കാരി പറഞ്ഞു. ഇതേത്തുടര്‍ന്നാണ് അതിക്രമത്തിന് ഇരയായ യാത്രക്കാരി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് പരാതി നല്‍കിയത്.
അടുത്തിടെ, പാരീസ് -ഡല്‍ഹി വിമാനത്തിലും സമാന സംഭവം ഉണ്ടായി. വിമാനത്തില്‍ വെച്ച് യാത്രികയുടെ പുതപ്പില്‍ മദ്യപിച്ച് ലക്കുകെട്ട് സഹയാത്രികന്‍ മൂത്രമൊഴിക്കുകയായിരുന്നു. കഴിഞ്ഞമാസം നടന്ന സംഭവത്തില്‍ അതിക്രമം കാണിച്ചയാള്‍ യാത്രക്കാരിക്ക് മാപ്പ് എഴുതി നല്‍കിയെന്നും അതിനാല്‍ തുടര്‍നടപടികള്‍ ഒഴിവാക്കിയെന്നും അധികൃതര്‍ പറഞ്ഞു.