1992ലേതിന് സമാനമായി വെസ്റ്റിൻഡീസിനോട് തോറ്റു തുടങ്ങിയ പാകിസ്ഥാൻ 2019ലും കരീബിയൻ പടയോട് തോറ്റാണ് തുടങ്ങിയത്. രണ്ടാമത്തെ കളിയിൽ അന്നത്തെ പോലെ ഇത്തവണയും ജയം നേടി. മൂന്നാമത്തെ മത്സരം അന്നും ഇന്നും മഴ കൊണ്ടുപോയി. അടുത്ത രണ്ടു മത്സരങ്ങളും പാകിസ്ഥാൻ തോറ്റത് 1992ൽ മാത്രമല്ല, 2019ൽ കൂടിയാണ്. എന്നാൽ 1992ലേതുപോലെ ആറാമത്തെ മത്സരത്തിൽ ജയം നേടി. 2019ൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. അന്നത്തേതുപോലെ ഇത്തവണയും ഏഴാമത്തെ മത്സരത്തിൽ പാകിസ്ഥാന്‍റെ എതിരാളി ന്യൂസിലാൻഡാണ്. വെറും ന്യൂസിലാൻഡ് അല്ല, 1992ലെ പോലെ ഒരു കളിയും തോൽക്കാത്ത ന്യൂസിലാൻഡ്. ചരിത്രം അതേപടി മുന്നോട്ടുപോകുമോയെന്നതിന്‍റെ ഉത്തരം പാകിസ്ഥാൻ-ന്യൂസിലാൻഡ് മത്സരം നൽകും.
advertisement
പകിസ്ഥാന്റേത് 1992 ലോകകപ്പിലെ തനിയാവര്‍ത്തനമോ? എങ്കില്‍ ഇന്ത്യക്ക് സന്തോഷിക്കാം, പക്ഷേ...
സമാനതകൾ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. ആറാമത്തെ മത്സരത്തിൽ മാത്രം കൌതുകകരമായ സമാനതകളേറെയാണ്. 1992ൽ ആറാമത്തെ മത്സരത്തിൽ 48 റൺസിനാണ് പാകിസ്ഥാൻ ജയിച്ചതെങ്കിൽ ഇത്തവണയും 48 റൺസിനാണ് ആറാമത്തെ കളിയിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത്. അന്ന് ആറാമത്തെ കളിയിൽ മാൻ ഓഫ് ദ മാച്ച് ആയത് അമീർ സൊഹൈൽ ആണെങ്കിലും ഇത്തവണയും മാൻ ഓഫ് ദ മാച്ച് ഒരു സൊഹൈൽ ആണ്. 89 റൺസടിച്ച ഹാരിസ് സൊഹൈലാണ് ഇത്തവണത്തെ മാൻ ഓഫ് ദ മാച്ച്.
ഇനിയുമുണ്ട് സമാനത. 1992ന് ശേഷം റൌണ്ട് റോബിൻ അടിസ്ഥാനത്തിൽ ലോകകപ്പ് നടക്കുന്നത് ഇത്തവണയാണ്. ഇതിനിടയിൽ നടന്ന ലോകകപ്പുകളെല്ലാം ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് പ്രാഥമിക മത്സരങ്ങൾ നടത്തിയത്. ഏതായാലും പാക് ആരാധകർ ഏറെ പ്രതീക്ഷയിലാണ്. ഇന്ത്യയോട് തോറ്റപ്പോൾ തെറിയഭിഷേകവും വിമർശനശരങ്ങളും തൊടുത്ത ആരാധകർ തങ്ങളുടെ ടീം കപ്പടിക്കുമോയെന്ന പ്രതിക്ഷയിലാണ്.

