ചിത്രത്തിൽ നായകവേഷം ചെയ്യുന്നതിനായി താൻ ആദ്യം സമീപിച്ചത് സൽമാൻ ഖാന്റെ സഹോദരനും നടനുമായ അർബാസ് ഖാനെയായിരുന്നുവെന്ന് അഭിനവ് പറയുന്നു. ആദ്യഘട്ടത്തിൽ താൽപര്യം പ്രകടിപ്പിച്ച അർബാസ് ഖാൻ പിന്നീട് സിനിമ നിർമ്മിക്കാമെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് സൽമാൻ ഖാൻ നായക കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് തീരുമാനിക്കപ്പെട്ടു. എന്നാൽ, ആ കാലയളവിൽ സൽമാന് ഒരു ഗുണ്ടാ പരിവേഷമായിരുന്നു ഉണ്ടായിരുന്നത്. സൽമാൻ ഖാൻ ഒരു ക്രിമിനലായിരുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബം സാധാരണ നിലയിലുള്ളതല്ലായിരുന്നുവെന്നും അഭിനവ് കശ്യപ് ആരോപിച്ചു.
സൽമാനും അദ്ദേഹത്തിന്റെ കുടുംബവും സാധാരണ മനുഷ്യരല്ലെന്നാണ് തന്റെ അഭിപ്രായം. അവർ തെളിയിക്കപ്പെട്ട ക്രിമിനലുകളാണ്. കുറ്റവാളിയെന്ന് തെളിയിക്കപ്പെട്ടശേഷം ജാമ്യത്തിൽ കഴിയുന്ന വ്യക്തിയാണ് സൽമാൻ. ഒരു ക്രിമിനൽ എപ്പോഴും ക്രിമിനൽ തന്നെയായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൽമാൻ അഭിനയത്തോട് ആത്മാർഥത പുലർത്തിയിരുന്നില്ലെന്നും യഥാർത്ഥത്തിൽ അദ്ദേഹം ഒരു ഗുണ്ടയാണെന്നും അടുത്തിടെ മറ്റൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും അഭിനവ് പറഞ്ഞിരുന്നു. ബോളിവുഡിലെ താരവ്യവസ്ഥയുടെ പിതാവ് അദ്ദേഹമാണ്. കഴിഞ്ഞ അമ്പത് വർഷമായി സിനിമാ മേഖലയിലുള്ള കുടുംബത്തിൽ നിന്നുള്ള വ്യക്തിയാണ് അദ്ദേഹം. സിനിമാ ലോകം നിയന്ത്രിക്കുന്നത് അവരാണ്. നിങ്ങൾ അവരെ അനുകൂലിച്ചില്ലെങ്കിൽ അവർ നിങ്ങൾക്ക് പിന്നാലെ വരുമെന്നും അഭിനവ് കശ്യപ് പറഞ്ഞു.
advertisement
സംവിധായകൻ അനുരാഗ് കശ്യപിന്റെ സഹോദരൻ കൂടിയായ അഭിനവ് കശ്യപ്, 2010-ൽ പുറത്തിറങ്ങിയ 'ദബാംഗ്' എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. സൽമാൻ ഖാനും സൊനാക്ഷി സിൻഹയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. 2013-ൽ രൺബീർ കപൂറിനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത 'ബേഷരം' എന്ന ചിത്രം പരാജയമായിരുന്നു.