ആദ്യത്തെ വീഡിയോയിൽ ആഡംബര വിഭവങ്ങൾക്ക് പകരം അതിഥികൾക്ക് സിഗരറ്റ്, ബീഡി, ഗുട്ക എന്നിവ ട്രേകളിൽ നിറച്ച് സ്റ്റാർട്ടർ പോലെ വിളമ്പുന്ന കാഴ്ചയാണുള്ളത്. ഒരു വെയിറ്റർ പുകയില ഉൽപ്പന്നങ്ങളുമായി അതിഥികൾക്കിടയിലൂടെ നീങ്ങുന്നതും അവർക്ക് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കുന്നതും വീഡിയോയിൽ കാണാം. ഇത് കണ്ട പലരും ഞെട്ടൽ രേഖപ്പെടുത്തിയെങ്കിലും, ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ പ്രദേശങ്ങളിൽ ഇത്തരം രീതികൾ പണ്ട് മുതൽക്കേ ആതിഥ്യമര്യാദയുടെ ഭാഗമായി നിലനിൽക്കുന്നതാണെന്ന് ചില ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.
രണ്ടാമത്തെ വീഡിയോയിൽ വിവാഹവേദിയിൽ വധുവിന്റെ സുഹൃത്തുക്കൾ വരനെക്കൊണ്ട് രസകരമായ ഒരു ഉടമ്പടിയിൽ ഒപ്പിടുവിക്കുന്നതാണ് കാണുന്നത്. പുരോഹിതന്റെ മന്ത്രങ്ങൾ കഴിഞ്ഞാലുടൻ വധുവിന്റെ സുഹൃത്തുക്കൾ ഒരു വലിയ കരാർ പത്രവുമായി വേദിയിലെത്തുകയായിരുന്നു.
വർഷത്തിൽ മൂന്ന് തവണ വിദേശയാത്രകൾ നടത്തുക, എന്നും വധുവിനായി പാചകം ചെയ്യുക, ഒരു കാര്യത്തിലും വധുവിനോട് 'നോ' പറയാതിരിക്കുക തുടങ്ങിയ നിബന്ധനകളാണ് കരാറിലുള്ളത്. "വധു പറയുന്നതാണ് എപ്പോഴും ശരി" എന്ന വാചകത്തോടെ അവസാനിക്കുന്ന ഈ കരാറിൽ ചിരിച്ചുകൊണ്ട് വരൻ ഒപ്പിടുന്നതോടെയാണ് ഈ നർമ്മം നിറഞ്ഞ വീഡിയോ അവസാനിക്കുന്നത്.
