തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ ആപ്പിനെക്കുറിച്ചും അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നത് സംബന്ധിച്ചും തരൂർ അറിയിച്ചത്. 'ഈ ആപ്പ് വഴി തെറ്റിദ്ധരിപ്പിക്കപ്പെട്ട നിരവധി വിദ്യാർഥികളാണ് ഇതെന്‍റെ ശ്രദ്ധയിൽപ്പെടുത്തുന്നത്. ഈ ആപ്പുമായി എനിക്കൊരു ബന്ധവുമില്ലെന്നും ഒരു വിധത്തിലും ഇത് ഞാൻ സാക്ഷീകരിച്ചിട്ടെല്ലെന്നും വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. വാണിജ്യ ആവശ്യങ്ങൾക്കായി എന്‍റെ പേരും ചിത്രം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി ഞാന്‍ നിയമനടപടി സ്വീകരിക്കും' ആപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ കൂടി പങ്കുവച്ച് തരൂർ ട്വീറ്റ് ചെയ്തു.
advertisement
ഇതിന് പിന്നാലെ തന്നെ നിരവധി പേരാണ് തരൂരിന്‍റെ പ്രതികരണത്തെ പിന്തുണച്ച് രംഗത്തെത്തിയത്. കോൺഗ്രസ് എംപിയുടെ പേരും ചിത്രവും ദുരുപയോഗം ചെയ്യുന്നത് ചോദ്യം ചെയ്താണ് പലരുടെയും പ്രതികരണം. ഇതിനിടെ തരൂരിനെപ്പോലെ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്നവരും ഉണ്ടെന്നും ചിലർ പ്രതികരിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് ഭാഷ ഒഴുക്കോടെ സംസാരിക്കുന്ന തരൂർ, പലപ്പോഴും വാർത്തകളിൽ നിറയുന്നത് ഈ ഭാഷ നൈപുണ്യത്തിന്‍റെ പേരിൽ തന്നെയാണ്. തരൂരിന്‍റെ ഇംഗ്ലീഷ് പദപ്രയോഗങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്കും ട്രോളുകൾക്കും വഴിവക്കാറുമുണ്ട്.
