ശവക്കല്ലറക്ക് സമീപമുള്ള സ്മാരകശിലയിലും മറ്റും പടര്‍ന്നു പിടിച്ചിരിക്കുന്ന പുല്ലുകള്‍ ആടുകള്‍ കഴിക്കുന്നതോടെ ഇവ തെളിഞ്ഞ് കാണുമെന്നും ഇത് ചരിത്രകാരന്‍മാരെ ആ ഭാഗം കുഴിച്ചു നോക്കുന്നതിന് സഹായിക്കും എന്നും ഫിയാന ഫെയില്‍ കൗണ്‍സിലര്‍ അതുരെ ബക്ക്‌ലി പറയുന്നു. വെയില്‍സില്‍ ആടുകളെ ഉപയോഗിക്കുന്ന ഈ രീതി വളരെ വിജയകരമായി കണ്ടതിനെ തുടര്‍ന്നാണ് സെയ്ന്റ് മാത്യൂ ശ്മശാനത്തിലും ഇത് പരീക്ഷിച്ച് നോക്കുന്നത് എന്നും ഇവര്‍ പറഞ്ഞു.
ആടുകളെ ഉപയോഗിച്ചുള്ള പരീക്ഷണം ഇതിനോടകം തന്നെ ഫലം കാണിച്ചു തുടങ്ങുന്നുണ്ട്. 1872 ഒക്ടോബര്‍ 7 ന് മരണപ്പെട്ട രണ്ട് വയസുകാരിയുടെ ശവക്കല്ലറയാണ് ആടുകള്‍ കാണിച്ച് നല്‍കിയത്. കല്ലറയില്‍ ഫലകത്തിലുള്ള വിവരങ്ങള്‍ പ്രകാരം ജോര്‍ജ്ജ് റസ്സല്‍ എന്നയാളുടെ മകള്‍ മരിയ കാട്ടെ റസ്സലിന്റേതാണെന്ന് സൂചിപ്പിക്കുന്നു. പിതാവ് ജീവിച്ചിരുന്ന സമയത്താണ് മകള്‍ മരിക്കുന്നത്.
advertisement
ശവക്കല്ലറ കണ്ടെത്തിയതിന് ശേഷം നടത്തിയ അന്വേഷണത്തില്‍ മരിച്ച കുട്ടിയുടെ ബന്ധുവിനെ കണ്ടെത്താനും ശ്മശാന അധികൃതര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. തന്റെ പൂര്‍വ്വികരുടെ കല്ലറ കണ്ടെത്താന്‍ സഹായിച്ചതില്‍ ഇവര്‍ ശ്മശാന അധികൃതരെ നന്ദി അറിയിക്കുകയും അധികം വൈകാതെ സ്ഥലം സന്ദര്‍ശിക്കും എന്ന ഉറപ്പും നല്‍കിയിട്ടുണ്ട്.
ഒരു കൂട്ടം ആളുകളുടെ നേതൃത്വത്തില്‍ ശ്മശാനം പുനരുദ്ധരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ പഴയ ശവക്കല്ലറകള്‍ കണ്ടെത്തുന്നത്. മറ്റ് നാല് കുടുംബങ്ങളുടെ കുഴിമാടം കൂടി ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. ആടുകള്‍ ശ്മശാനത്തിലെ ചെടികളും വള്ളികളും കഴിച്ച് തുടങ്ങിയതോടെയാണ് ഓരോ കുഴിമാടങ്ങളും കണ്ടുതുടങ്ങിയത്. മിക്ക കുഴിമാടങ്ങളിലും കല്ലുകളിലാണ് മരണപ്പെട്ടയാളുടെ വിവരങ്ങള്‍ എഴുതിയിട്ടുള്ളത്. ഫലകങ്ങള്‍ വാങ്ങാനുള്ള സാമ്പത്തിക ശേഷി അന്ന് പലര്‍ക്കും ഇല്ലാത്തതാണ് കാരണം.
മൂന്ന് ആടുകളെയും മൂന്ന് ചെമ്മരിയാടുകളെയും ആണ് ശ്മാശനത്തിലെ പുല്ലുകള്‍ തിന്ന് തീര്‍ക്കാന്‍ നിയോഗിച്ചിരിക്കുന്നത്. യന്ത്രങ്ങളും മറ്റും ഉപയോഗിച്ച് പുല്ലു കളയുന്നതിനേക്കാള്‍ എന്തുകൊണ്ടും ഇത്തരം രീതിയാണ് ശ്മശാനത്തിന് യോജിക്കുന്നത് എന്നതും പരിസ്ഥിതി സൗഹൃദമാണിതെന്നും ഫിയാന ഫെയില്‍ കൗണ്‍സിലര്‍ പറയുന്നു. യന്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കുഴിമാടത്തിലെ പഴക്കം ഏറിയ ഫലകങ്ങളും കല്ലുകളും തകര്‍ന്നു പോകാന്‍ ഇടയുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. അധികം താമസിക്കാതെ തന്നെ ശ്മശാനത്തിലെ പുല്ലുകളെല്ലാം ആടുകള്‍ ഭക്ഷിച്ച് വൃത്തിയാക്കും എന്നാണ് ശ്മശാന അധികൃതര്‍ പ്രതീക്ഷിക്കുന്നത്.