എന്നാൽ, യുഎസ് ആസ്ഥാനമായുള്ള സോഷ്യൽ മീഡിയ പ്രൊഫഷണലായ ടൈലർ വെൽസിന്റെ അനുഭവം നേരെ വിപരീതമാണ്. ജോലിസ്ഥലത്ത് തനിക്കുണ്ടായ ദുരനുഭവം ആറക്ക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഫ്രീലാൻസായി ജോലി ചെയ്യാൻ പ്രേരിപ്പിച്ചതായി വെളിപ്പെടുത്തുകയാണ് ഒരു പരസ്യ ഏജൻസിയിലെ ജീവനക്കാരനായിരുന്ന വെൽസ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് തന്റെ അനുഭവം വെൽസ് പങ്കുവെച്ചത്.
അർബുദബാധിതനായ അദ്ദേഹത്തിന് കീമോതെറാപ്പി ചെയ്യാൻ പോകാൻ കമ്പനി അവധി അനുവദിക്കാതിരുന്നതിനെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്. ശമ്പളത്തോടു കൂടിയുള്ള അവധിയും സഹപ്രവർത്തകരുടെ പിന്തുണയുമെല്ലാം ഇതുപോലുള്ള സാഹചര്യങ്ങളിൽ നിലവിലുണ്ടെങ്കിലും വെൽസിന്റെ പോസ്റ്റ് ആരിലും അസ്വസ്ഥതയുണ്ടാക്കുന്നതാണ്.
advertisement
2024-ൽ തനിക്ക് മസ്തിഷ്‌ക ക്യാൻസർ സ്ഥിരീകരിച്ചതായി അദ്ദേഹം പോസ്റ്റിൽ പറയുന്നു. എന്നാൽ തന്റെ കമ്പനി ഈ സാഹചര്യം മനസ്സിലാക്കാനോ തന്നെ പിന്തുണയ്ക്കാനോ അല്ല ശ്രമിച്ചതെന്നും പകരം കഠിനമായ നയവ്യാഖ്യാനമാണ് പിന്നീട് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. രാജി വെക്കുകയല്ലാതെ മറ്റൊരു മാർഗ്ഗമില്ലായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
തന്റെ കമ്പനി ശമ്പളത്തോടു കൂടി എത്ര അവധി വേണമെങ്കിലും എടുക്കാനുള്ള വാഗ്ദാനം നൽകിയിരുന്നതായും വെൽസ് പോസ്റ്റിൽ പറയുന്നുണ്ട്. എന്നാൽ കീമോതെറാപ്പി എന്ന അവസ്ഥ വന്നപ്പോൾ കമ്പനിയുടെ വാഗ്ദാനം പേപ്പറിൽ മാത്രമായി എന്നും അദ്ദേഹം ആരോപിച്ചു. കിമോയ്ക്കായി എല്ലാ മാസവും ശമ്പളത്തോടു കൂടിയ അവധി അനുവദിക്കാൻ കഴിയില്ലെന്നും ഇത് ഈ നയത്തിന്റെ ദുരുപയോഗമായി കണക്കാക്കപ്പെടുമെന്നും കമ്പനി അറിയിച്ചതായി പോസ്റ്റിൽ വെൽസ് വിശദമാക്കി.
"അസുഖബാധിതനായ ഒരാൾക്ക് കീമോതെറാപ്പി ചെയ്യേണ്ടി വരുമ്പോൾ അൺലിമിറ്റഡ് പെയ്ഡ് ഓഫ് ഉപയോഗിക്കാൻ കഴിയാതെ വരുന്നത് സങ്കൽപിക്കുക", അദ്ദേഹം എക്‌സിൽ കുറിച്ചു. ജോലി സമ്മർദ്ദം കുറയ്ക്കുന്നതിനായി ഡോക്ടർമാർ നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റ് എച്ച്ആർ നിരസിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. തന്നെ സഹായിക്കാൻ കമ്പനി ബാധ്യസ്ഥരല്ലെന്ന് എച്ച്ആർ പറഞ്ഞതായും വെൽസ് പറഞ്ഞു.
രോഗികളായ ആളുകൾ ആശങ്കാകുലരാണെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു. ഗുരുതരമായ രോഗങ്ങളുള്ള ആളുകളോടുള്ള തൊഴിലിടങ്ങളിലെ സമീപനം മാറ്റുന്നതിനായി താൻ പരിശ്രമം തുടരുമെന്നും വെൽസ് അറിയിച്ചു. കിമോയിലും ക്യാൻസർ ചികിത്സയിലും പൂർണ്ണ വേതനം ഉറപ്പാക്കുന്ന നിയമങ്ങൾ കൊണ്ടുവരണമെന്നും അദ്ദേഹം പോസ്റ്റിലൂടെ ആഹ്വാനം ചെയ്തു.
പ്രശ്‌നത്തിന്റെ വ്യാപ്തി കൂടുതൽ പേരിലേക്ക് എത്തിക്കാൻ പോസ്റ്റ് ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും ഉപയോക്താക്കളോട് ആവശ്യപ്പെടുകയും ചെയ്താണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.
പോസ്റ്റ് എക്‌സിൽ വലിയ ശ്രദ്ധ നേടി. ചിലർ സമാനമായ അനുഭവങ്ങളും ഇതിനു താഴെ പങ്കുവെച്ചു. ചിലർ കമ്പനികളിൽ നിന്നും ലഭിച്ച പിന്തുണയെ കുറിച്ച് തുറന്നുപറഞ്ഞപ്പോൾ മറ്റു ചിലർ തങ്ങൾ നേരിട്ട കഠിനമായ യാഥാർത്ഥ്യങ്ങൾ പങ്കുവെച്ചു.
