ചതിച്ച് ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ കൈപ്പറ്റി
തെറ്റായ വിവരങ്ങള്‍ നല്‍കി ഇയാള്‍ ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്ന് വലിയ തുക തട്ടിയെടുക്കുകയായിരുന്നു.. ഇയാള്‍ക്കെതിരെ രണ്ട് കുറ്റങ്ങളാണ് ചുമത്തിയത്. ഇന്‍ഷുറന്‍സ് കമ്പനികളായ അവീവ, ഓള്‍ഡ് മ്യൂച്വല്‍ ഹെല്‍ത്ത് എന്നിവയ്ക്ക് ഇയാള്‍ തെറ്റായ വിവരങ്ങൾ കൈമാറി. സെപ്‌സിസ്(ശരീരം അഴുകിപ്പോകുന്ന അവസ്ഥ) കാരണമാണ് തന്റെ കാലുകള്‍ മുറിച്ചുമാറ്റിയതെന്ന് ഹോപ്പര്‍ ഇന്‍ഷുറൻസ് കമ്പനികളെ വിശ്വസിപ്പിച്ചു.
2019 ഏപ്രിലില്‍ ഡ്രൈ ഐസ് ഉപയോഗിച്ച് കാലുകള്‍ ഹോപ്പര്‍ മരവിപ്പിച്ചതായും പിന്നാലെ ഇത് മുറിച്ചുമാറ്റിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
advertisement
നഷ്ടപരിഹാരമായി 466653.81 പൗണ്ട്(ഏകദേശം 4.85 കോടി രൂപ) ലഭിച്ചു. ഒരു ക്യാംബര്‍വാന്‍, ഒരു ഹോട്ട് ടബ്ബ്, ഒരു വുഡ് ബര്‍ണര്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായാണ് ഹോപ്പര്‍ ഈ തുക ചെലവഴിച്ചതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്വന്തം ശരീരഭാഗങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള അമിതമായ താത്പര്യവും അതിലൂടെ ലൈംഗികാഭിലാഷം പൂര്‍ത്തിയാക്കുന്നതുമായിരുന്നു ഇയാളുടെ കൃത്യം ചെയ്യാനുള്ള പ്രേരണയെന്ന് കേസ് പരിഗണിച്ച ട്രൂറോ ക്രൗണ്‍ കോടതിയില്‍ പ്രോസിക്യൂട്ടര്‍ നിക്കോളാസ് ലീ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
അശീല ചിത്രങ്ങള്‍ കൈവശം വെച്ചതിന് ഇയാള്‍ക്കെതിരേ മൂന്ന് കുറ്റങ്ങള്‍ ചുമത്തി. പുരുഷന്മാര്‍ സ്വമേധയാ ജനനേന്ദ്രിയം നീക്കം ചെയ്യുന്ന യൂണിച്ച് മേക്കര്‍ എന്ന വെബ്‌സൈറ്റില്‍ നിന്നുള്ള വീഡിയോകളുമായി ബന്ധപ്പെട്ടതാണ് ചിത്രങ്ങള്‍
വെബ്‌സൈറ്റില്‍ നിന്ന് 1100 രൂപയ്ക്കും 4100 രൂപയ്ക്കും മൂന്ന് വീഡിയോകള്‍ വാങ്ങി. സ്വന്തം കാല് മുറിച്ച് മാറ്റുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വെബ്‌സൈറ്റ് നടത്തിയിരുന്ന മാരിയസ് ഗുസ്താവ്‌സണുമായി ഏകദേശം 1500 സന്ദേശങ്ങള്‍ പങ്കിട്ടതായും ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോടതി നടപടിയും ശിക്ഷാവിധിയും
ജഡ്ജി ജെയിംസ് അഡ്കിന്‍ ഹോപ്പറിന് 32 മാസം തടവ് ശിക്ഷ വിധിച്ചു. മുമ്പ് ഹോപ്പറിന് മേല്‍ മറ്റ് കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ലെങ്കിലും അശ്ലീല വീഡിയോകളിലെ ദോഷകരമായ ഉള്ളടക്കം ''അസാധാരണമായി ഉയര്‍ന്ന'' നിലയിലാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.
കൃത്രിമ കാലുകള്‍ ഘടിപ്പിച്ച ശേഷം ആറ് മാസത്തിനുള്ളില്‍ ഹോപ്പര്‍ ജോലിക്ക് തിരികെയെത്തി.
അതേസമയം ഹോപ്പറിന്റെ പെരുമാറ്റം രോഗികളുടെ ചികിത്സയെ ബാധിച്ചിട്ടില്ലെന്നും രോഗികള്‍ക്ക് എന്തെങ്കിലും അപകടകരമായ അവസ്ഥയുണ്ടായതായി തെളിവുകളൊന്നുമില്ലെന്നും റോയല്‍ കോണ്‍വാള്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ് പ്രസ്താവനയില്‍ അറിയിച്ചു.
ജയില്‍ ശിക്ഷയ്ക്ക് പുറമെ 10 വര്‍ഷത്തേക്ക് ലൈംഗിക ഉപദ്രവം തടയുന്നതിനുള്ള ഉത്തരവും പുറപ്പെടുവിച്ചു. ഇന്‍ഷൂറന്‍സ് കമ്പനികളെ കബളിപ്പിച്ച് നേടിയെടുത്ത തുകയുടെ ഒരു ഭാഗം തിരിച്ചുപിടിക്കാനും കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഹോപ്പറിന് വീട് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
