ഫെബ്രുവരി 24നാണ് വരന്റെ വിവാഹഘോഷയാത്ര ജസ്ര ഗ്രാമത്തില്‍ എത്തിയത്. വധുവിന്റെ കുടുംബം വരന്റെ കുടുംബത്തെ ആവേശത്തോടെ സ്വീകരിച്ചു. വിവാഹം ഗംഭീരമായ ആഘോഷങ്ങളോടെയാണ് പൂര്‍ത്തിയായത്. വധൂവരന്മാര്‍ പരസ്പരം വിവാഹമാലകള്‍ കൈമാറുകയും ചെയ്തു. രാത്രി വൈകിയാണ് വിവാഹ ആഘോഷങ്ങള്‍ പൂര്‍ത്തിയായത്. അടുത്ത ദിവസം ഇരുവരും ഭര്‍ത്താവിന്റെ വീട്ടിലേക്ക് എത്തി.
നവവധുവിനെ വരന്റെ വീട്ടുകാര്‍ ഹാര്‍ദമായി സ്വാഗതം ചെയ്യുകയും അതിഥികളും അയല്‍ക്കാരും ബന്ധുക്കളും പുതിയ വധുവിനെ കാണാന്‍ ഒത്തുകൂടുകയും ചെയ്തു. പരമ്പരാഗത മുഹ് ദിഖായ ചടങ്ങും നടന്നു.
advertisement
വഴിത്തിരിവ്
പിറ്റേന്ന് അതിരാവിലെ ഉണര്‍ന്ന വധു വരന്റെ കുടുംബത്തിന് ചായ വിളമ്പി. എന്നാല്‍, വൈകുന്നേരമായപ്പോള്‍ വധുവിന് കഠിനമായ വയറുവേദന അനുഭവപ്പെട്ടു. അത് പിന്നീട് നിലവിളിയോളമായി. തുടര്‍ന്ന് പരിഭ്രാന്തരായ വരന്റെ കുടുംബം വധുവിനെ സമീപത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധനയില്‍ വധു ഗര്‍ഭിണിയാണെന്നും ഉടന്‍ പ്രസവിക്കുമെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. ആ വിവരമറിഞ്ഞ് വരന്റെ വീട്ടുകാര്‍ ഞെട്ടിപ്പോയി. സമ്മതപത്രത്തില്‍ ഒപ്പിട്ടു നല്‍കാന്‍ ആവശ്യപ്പെട്ടു. രണ്ട് മണിക്കൂറിന് ശേഷം വധു ഒരു കുഞ്ഞിന് ജന്മം നല്‍കി.
കുടുംബ വഴക്ക്
ഈ വാര്‍ത്ത വരന്റെ കുടുംബത്തില്‍ ഞെട്ടലുണ്ടാക്കി. വധു ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവെച്ചെന്ന് ആരോപിച്ച് ഭര്‍തൃവീട്ടുകാര്‍ ദേഷ്യപ്പെട്ടു. സംഭവത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് വരന്റെ അമ്മ വധുവിന്റെ അമ്മയോട് കയര്‍ത്തു. വരനും വധുവും വിവാഹത്തിന് മുമ്പ് കണ്ടുമുട്ടിയിരുന്നതായി വധുവിന്റെ മാതാപിതാക്കള്‍ അവകാശപ്പെട്ടു.
കഴിഞ്ഞ മേയ് മാസത്തില്‍ വിവാഹം നിശ്ചയിച്ചതാണെന്നും അതിന് ശേഷം ദമ്പതികള്‍ തമ്മില്‍ ബന്ധപ്പെട്ടിരുന്നതായും വധുവിന്റെ പിതാവ് വിശദീകരിച്ചു. എന്നാല്‍ വരന്‍ ഈ അവകാശവാദങ്ങള്‍ തള്ളിക്കളഞ്ഞു. നാല് മാസം മുമ്പ് ഒക്ടോബറിലാണ് വിവാഹം നിശ്ചയിച്ചതെന്നും പെണ്‍കുട്ടിയെ ഭാര്യയായി സ്വീകരിക്കില്ലെന്നും വരന്‍ അറിയിച്ചു.
വരന്റെ പിതാവും വധുവിനെ കുടുംബത്തിലേക്ക് സ്വീകരിക്കാന്‍ വിസമ്മതിച്ചു. വിവാഹത്തിന് ചെലവഴിച്ച പണം വേണ്ടെന്ന് പറഞ്ഞെങ്കിലും വിവാഹ സമയത്ത് കൈമാറിയ എല്ലാ സമ്മാനങ്ങളും സ്വത്തുക്കളും തിരികെ നല്‍കണമെന്ന് അവർ ആവശ്യപ്പെട്ടു. അത് തിരികെ നല്‍കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്‍കി.
എന്നാല്‍ വരന്റെ കുടുംബം സ്ത്രീധനം വാങ്ങി മകളെ ഉപേക്ഷിച്ചുവെന്ന് വധുവിന്റെ അമ്മ ആരോപിച്ചു. ''എന്റെ മകളെ സ്വീകരിക്കാന്‍ അവര്‍ വിസമ്മതിച്ചാല്‍ ഞങ്ങള്‍ നിയമനടപടി സ്വീകരിക്കും. ഞങ്ങള്‍ തന്നെ കുട്ടിയെ വളര്‍ത്തും. എന്നാല്‍ അവള്‍ ഇപ്പോഴും വരന്റെ പേരാണ് പറയുന്നത്. അവന്‍ അവളെ സ്വീകരിച്ചില്ലെങ്കില്‍ അവള്‍ മരിക്കും'', അവർ പറഞ്ഞു. തുടര്‍ന്ന് തര്‍ക്കം ഒരു ഗ്രാമപഞ്ചായത്ത് യോഗത്തിലെത്തി. അവര്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്ന് വധു കുട്ടിയുമായി അവളുടെ സ്വന്തം വീട്ടിലേക്ക് മടങ്ങി.