1933-ലാണ് ഇംഗ്ലണ്ടിൽ വെച്ച്, ഉത്രാടം തിരുനാൾ ആദ്യമായി എലിസബത്ത് രാജ്ഞിയെ കണ്ടുമുട്ടിയത്. അന്ന്, രാജ്ഞിയുടെ പ്രായം വെറും ഏഴ് വയസായിരുന്നു. എന്നാൽ 21 വർഷത്തിന് ശേഷം അവർ വീണ്ടും കണ്ടുമുട്ടിയപ്പോൾ രാജ്ഞി ഉത്രാടം തിരുനാളിനെ തിരിച്ചറിഞ്ഞു. ബാംഗ്ലൂരിൽ വെച്ചായിരുന്നു ആ കൂടിക്കാഴ്ച. വീണ്ടും കണ്ടുമുട്ടിയപ്പോൾ അവരുടെ ആദ്യത്തെ കൂടിക്കാഴ്ച രാജ്ഞി ഓർമിച്ച കാര്യവും ഉത്രാടം തിരുനാൾ തുറന്നു പറഞ്ഞിട്ടുണ്ട്.
"നല്ല ഓർമശക്തിയുള്ള വ്യക്തിയാണ് എലിസബത്ത് രാജ്ഞി. ഇന്ത്യയെക്കുറിച്ച് നല്ല അറിവുമുണ്ട്. 1933-ൽ ഇംഗ്ലണ്ടിലേക്കുള്ള എന്റെ കന്നി സന്ദർശനത്തിനിടെയാണ് ഞാൻ അവരെ ആദ്യമായി കാണുന്നത്. രാജ്ഞിയുടെ കിരീടധാരണത്തിന് വളരെ മുൻപായിരുന്നു അത്. അവർ അന്ന് എലിസബത്ത് രാജകുമാരിയായിരുന്നു'', എന്നാണ് ഉത്രാടം തിരുനാൾ 2012 ൽ പിടിഐക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഇംഗ്ലണ്ടിലെ രാജകുടുംബം മാറിയ കാലവുമായി എളുപ്പത്തിൽ പൊരുത്തപ്പെട്ടു എന്നറിയുന്നതിൽ സന്തോഷമുണ്ടെന്നും ഓർമകൾ നിലനിർത്താനും അറിവ് പുതുക്കാനും പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് ജീവിക്കാനും അവർ നന്നായി പരിശീലിച്ചവരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
advertisement
അദ്ദേഹം തന്നെയെടുത്ത രാജ്ഞിയുടെ ഒരു ഫോട്ടോ തന്റെ സ്വകാര്യ ശേഖരത്തിൽ നിധി പോലെ ഉത്രാടം തിരുനാൾ സൂക്ഷിച്ചിരുന്നു. മൈസൂർ മഹാരാജാവിനൊപ്പം തുറന്ന കാറിൽ യാത്ര ചെയ്യുന്ന രാജ്ഞി ജനങ്ങൾക്ക് നേരെ കൈവീശി കാണിക്കുന്ന ഒരു ഫോട്ടോ ആയിരുന്നു അത്.
1991-ലാണ് ഉത്രാടം തിരുനാൾ തിരുവിതാംകൂർ രാജകുടുംബത്തിന്റെ തലവനായി ചുമലതയേറ്റത്. ചില കാര്യങ്ങളിലൊഴികെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തെ അദ്ദേഹം പ്രശംസിച്ചിരുന്നു. "എനിക്ക് ബ്രിട്ടീഷുകാരോട് ഒരിക്കലും വിരോധം തോന്നിയിട്ടില്ല. തിരുവിതാംകൂർ ഭരണാധികാരികളോട് അവർ എന്നും ബഹുമാനവും പരിഗണനയും കാണിച്ചിരുന്നു. ഞങ്ങൾക്കിടയിൽ ഒരുതരം സൗഹൃദ ഉടമ്പടിയാണ് അവർ ആഗ്രഹിച്ചത്", എന്നും ഉത്രാടം തിരുനാൾ പറഞ്ഞിട്ടുണ്ട്. "എന്റെ അറിവ് ശരിയാണെങ്കിൽ, രാജ കുടുംബത്തിനു നൽകിയിരുന്ന നികുതി ഇളവുകൾ ഇംഗ്ലണ്ടിലെ സർക്കാർ എടുത്തുകളഞ്ഞിരുന്നു. എന്നാൽ ബ്രിട്ടീഷ് രാജകുടുംബത്തിന് അതിൽ പരാതിയില്ല. ഇത് അപൂർവമായ ഒരു ഗുണമാണ്," എന്നും അദ്ദേഹം പ്രശംസിച്ചിരുന്നു.
സ്കോട്ട്ലൻഡിലെ തന്‍റെ വസതിയായ ബാൽമോറൽ കോട്ടയിൽ വച്ച് 96-ാം വയസ്സിൽ എലിസബത്ത് രാജ്ഞി അന്തരിച്ചത്. 1952-ൽ പിതാവ് ജോർജ്ജ് ആറാമനിൽ നിന്നാണ് എലിസബത്ത് അധികാരം ഏറ്റെടുത്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 6 നാണ് എലിസബത്ത് രാജ്ഞി സിംഹാസനത്തിൽ ഏഴ് പതിറ്റാണ്ട് പൂർത്തിയാക്കിയത്. നാല് ദിവസത്തെ പൊതു പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് രാജ്യം ഈ നേട്ടം ആഘോഷമാക്കിയത്.
