ദേശീയ ഐക്യത്തിന്റെയും ദേശസ്നേഹത്തിന്റെയും മാതൃകയായി തമിഴ്‌നാട്ടിലെ (Tamil Nadu) ചെങ്കൽപേട്ട് ജില്ലയിലെ ഒരു ഗ്രാമം. മുന്നൂറിലധികം കുടുംബങ്ങളുള്ള സിരുതമൂർ (Siruthamur) എന്ന ഈ ചെറിയ ഗ്രാമത്തിൽ, ദേശീയ പതാക (national flag) ഉയർത്താത്ത ഒരു ദിവസം പോലുമില്ല. കഴിഞ്ഞ നാല് വർഷമായി ഗ്രാമവാസികൾ എല്ലാ ദിവസവും ത്രിവർണ പതാക ഉയർത്തുകയും അവരുടെ ജോലി ആരംഭിക്കുന്നതിന് മുമ്പ് പതാകയെ വന്ദിക്കുകയും ചെയ്യുന്നു.
സിരുതമൂർ ഗ്രാമവാസികളുടെ പ്രാഥമിക വരുമാന മാർഗം കൃഷിയാണ്. കനത്ത മഴയുള്ള ദിവസങ്ങളായാൽ പോലും അതിനെയെല്ലാം അവഗണിച്ച് ഈ ഗ്രാമത്തിലെ ജനങ്ങൾ എല്ലാ ദിവസവും രാവിലെ എട്ടരക്ക് പതാക ഉയർത്തുകയും ദേശീയ ഗാനം ആലപിക്കുകയും പതാകയെ വന്ദിക്കുകയും ചെയ്യും. ദേശീയഗാനം ആലപിക്കുമ്പോൾ, കർഷകത്തൊഴിലാളികളും കുട്ടികളും റോഡിൽ ആടിനെ മേയ്ക്കുന്നവരും, അങ്ങനെ എല്ലാവരും ത്രിവർണ പതാകയ്ക്ക് അർഹമായ എല്ലാ ആദരവും നൽകുന്നതിനായി അവരുടെ ജോലി താൽകാലികമായി നിർത്തിവെയ്ക്കുകയാണ് പതിവ്.
advertisement
2017 മുതൽ തങ്ങൾ ഈ ശീലം തുടങ്ങിയതാണെന്ന് ഗ്രാമവാസികളിൽ ഒരാൾ ന്യൂസ് 18 നോട് പറഞ്ഞു. അതിനുമുൻപ്, എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും മാത്രമാണ് ഗ്രാമത്തിൽ പതാക ഉയർത്തിയിരുന്നത്. പിന്നീട് തങ്ങളുടെ ദേശീയ ഐക്യവും ദേശഭക്തിയും പ്രകടിപ്പിക്കുന്നതിനായി, എല്ലാ ദിവസവും ഇങ്ങനെ ചെയ്യാൻ തീരുമാനിക്കുകയായിരുന്നെന്നും ഗ്രാമവാസികൾ പറയുന്നു. രാവിലെ എട്ടരക്ക് ഗ്രാമത്തിലെ ആർക്കും പതാക ഉയർത്താം. ഖാദി തുണികൊണ്ടാണ് ഈ പതാക നിർമിച്ചിരിക്കുന്നതെന്നും ഗ്രാമവാസികൾ പറയുന്നു.
read also: ഇരുപതുകോടി വീടുകളിൽ ദേശീയ പതാക; ബിജെപിയുടെ സ്വാതന്ത്ര്യ ദിന പരിപാടികൾ
നിരവധി സൈനിക ഗ്രാമങ്ങളും (Army Villages) തമിഴ്നാട്ടിലുണ്ട്. തൂത്തുക്കുടി ജില്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെയുള്ള സെക്കരക്കുടി ഗ്രാമത്തിൽ ഏകദേശം 5000 കുടുംബങ്ങളാണ് ഉള്ളത്. രണ്ടാം ലോകമഹായുദ്ധം മുതൽ, ഇവിടുത്തെ ഓരോ കുടുംബത്തിൽ നിന്നും ഒരു അംഗമെങ്കിലും ഇന്ത്യൻ സൈന്യത്തിൽ ചേരുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ട്. നാവികസേനയിലും തമിഴ്‌നാട് പോലീസ് സേനയിലും ഉൾപ്പെടെ ഏകദേശം മൂവായിരത്തോളം പേർ നിലവിൽ ഈ ഗ്രാമത്തിൽ നിന്നും സേവനമനുഷ്ഠിക്കുന്നുണ്ട്. ഇവിടുത്തെ നിലവിലെ താമസക്കാരിൽ മൂവായിരത്തിൽ അധികം പേർ മുൻ സൈനികരാണ്.
see also: സ്വാതന്ത്ര്യദിനം: എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി
എല്ലാ വർഷത്തെയും പോലെ ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിലും പ്രധാനമന്ത്രി ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർ, അഭിഭാഷകർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെയടക്കം എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുന്നത് ഉറപ്പു വരുത്തണമെന്ന് പാർട്ടി നേതാക്കൾക്ക് ബിജെപി നിർദേശം നൽകിയിരുന്നു. അന്നേ ദിവസം രാവിലെ സ്വാതന്ത്ര്യ ദിന ഘോഷയാത്രകൾ സംഘടിപ്പിക്കാനും രഘുപതി രാഘവ രാജാ റാമും വന്ദേമാതരവും ആലപിക്കാനും എല്ലാ പ്രാദേശിക ഭരണകൂടങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 9 മുതൽ ഓഗസ്റ്റ് 11 വരെ പരിപാടിയെക്കുറിച്ച് ബോധവത്കരണം നടത്താനും, ദേശസ്‌നേഹത്തിന്റെ അന്തരീക്ഷം സൃഷ്‌ടിക്കാനും, തിരംഗ യാത്രകൾ നടത്താനും, മാർക്കറ്റുകൾ, തെരുവുകൾ, ഗ്രൗണ്ടുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ ഹോർഡിംഗുകൾ പ്രദർശിപ്പിക്കാനും പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
