വധുവിന്റെ വേഷമണിഞ്ഞു പരീക്ഷയ്‌ക്കെത്തിയത് ഗുജറാത്തിലെ രാജ്‌കോട്ടിലെ നിന്നുമുള്ള ശിവാംഗി എന്ന യുവതിയാണ്. പരീക്ഷ സമ്മർദ്ദം നിറഞ്ഞു നിന്ന ഹാളിലേക്ക് വധുവിന്റെ വേഷത്തിൽ കടന്നു വന്ന ശിവാംഗിയെ കണ്ട എല്ലാവരും അതിശയിച്ച് നിൽക്കുകയായിരുന്നു. ചുവന്ന മിന്നുന്ന സാരിയും ആഭരണങ്ങളും ധരിച്ച് നവ വധുവിന്റെ വേഷത്തിലെത്തിയ ശിവാംഗിയെ കണ്ട് അമ്പരന്ന വിദ്യാർത്ഥികളോട് അധ്യാപകർ കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു. ശിവാംഗിയുടെ കഥയറിഞ്ഞ വിദ്യാർത്ഥികൾ തങ്ങൾക്കുള്ള പ്രചോദനമാണ് ശിവാംഗി എന്ന് പറഞ്ഞുകൊണ്ട് അവൾക്കൊപ്പം പരീക്ഷ എഴുതി. BSW (ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക്) യുടെ അഞ്ചാം സെമസ്റ്റർ പരീക്ഷ എഴുതാനാണ് ശിവാംഗിയും അവളുടെ ഭാവി ഭർത്താവും രാവിലെ ശാന്തി നികേതൻ കോളേജിൽ എത്തിയത്.
advertisement
Also Read- സിംഹക്കൂട്ടില്‍ യുവാവിന്റെ സാഹസികത; മൃഗശാലാ ജീവനക്കാര്‍ പിടികൂടി പോലീസിന് കൈമാറി
തന്റെ വിവാഹ തീയതി നിശ്ചയിച്ചപ്പോൾ പരീക്ഷാ തീയതി പ്രഖ്യാപിച്ചിരുന്നില്ലെന്ന് പരീക്ഷയ്ക്ക് ശേഷം ശിവാംഗി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഒപ്പം തന്റെ ജീവിതത്തിലുണ്ടായ കൗതുകകരമായ കാര്യവും ശിവാംഗി പങ്കുവെച്ചു. വിവാഹ തീയതി നിശ്ചയിച്ച് കഴിഞ്ഞ ശേഷമാണ് പരീക്ഷ തീയതി അറിയുന്നത്. ആശ്ചര്യം എന്താണെന്നു വെച്ചാൽ വിവാഹ മുഹൂർത്തവും പരീക്ഷ സമയവും ഒന്നായിരുന്നു. രണ്ടിനും നടുവിൽ ധീരമായ തീരുമാനമാണ് ശിവാംഗി കൈകൊണ്ടത്. പരീക്ഷ എഴുതുക എന്നുള്ള തീരുമാനം. അവൾ അവളുടെ മാതാപിതാക്കളെയും ഭാവി വരനെയും വീട്ടുകാരെയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കുകയും വിവാഹ മുഹൂർത്തം മാറ്റിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കാര്യ ഗൗരവം മനസിലാക്കിയ എല്ലാവരും ശിവാംഗിക്കൊപ്പം നിന്നു. മുഹൂർത്തം അല്പം നീട്ടി വെക്കുക എന്ന തീരുമാനം ഇരു വീട്ടുകാരും സമ്മതിച്ചു.
ശിവാംഗിയുടെ പ്രതിശ്രുത വരൻ പാർത്ഥ് പദാലിയയാണ് അവളെ പരീക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. ശിവാംഗി സെമസ്റ്റർ പരീക്ഷ എഴുതുക മാത്രമല്ല കൃത്യസമയത്ത് മണ്ഡപത്തിലെത്തുകയും ചെയ്തു. വിദ്യാഭ്യാസം എല്ലാവർക്കും അനിവാര്യമാണെന്ന് തുറന്നു പറഞ്ഞുകൊണ്ട് ശിവാംഗി പെൺകുട്ടികളുടെ പഠനത്തിനും തുല്യ പ്രാധാന്യം നൽകണമെന്ന് എല്ലാ മാതാപിതാക്കളോടും അഭ്യർത്ഥിച്ചു.
തന്റെ വിദ്യാഭ്യാസത്തിന് മുൻഗണന നൽകാനുള്ള ശിവാംഗി എന്ന യുവതിയുടെ ദൃഢനിശ്ചയവും ഭാവി വരനായ പാർത്ഥിന്റെ കുടുംബ പിന്തുണയും സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും ഹൃദയം കീഴടക്കി. നിരവധിപേരാണ് ശിവാംഗിയെ അഭിന്ദിച്ച് രംഗത്തെത്തിയത്.
