ശമ്പളം, സാമൂഹിക സുരക്ഷ, വ്യാവസായിക ബന്ധങ്ങളും തൊഴില്‍ സുരക്ഷയും, ആരോഗ്യ, തൊഴില്‍ സാഹചര്യങ്ങള്‍ തുടങ്ങിയ മേഖലകളിൽ എല്ലാം മാറ്റം കൊണ്ടുവരുന്ന തൊഴിൽ നിയമങ്ങളാകും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുക.
പ്രവൃത്തി ദിവസങ്ങളും ജോലിസമയവും സംബന്ധിച്ചുള്ള മാറ്റമാണ് പുതിയ തൊഴില്‍ നിയമങ്ങളിൽ നിർദേശിക്കുന്ന കാര്യങ്ങളിൽ ഒന്ന്. പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ കമ്പനികള്‍ക്ക് ആഴ്ചയിൽ അഞ്ച് ദിവസത്തിന് പകരം നാല് ദിവസത്തേക്ക് ജീവനക്കാരെ ജോലി ചെയ്യിപ്പിക്കാം. അതായത്, നാല് പ്രവൃത്തിദിവസങ്ങളും മൂന്ന് അവധി ദിനങ്ങളും ആയിരിക്കും ഉണ്ടാകുക. പക്ഷേ, ഈ രീതിയാണ് കമ്പനികൾ നടപ്പിലാക്കുന്നതെങ്കിൽ ഓരോ ദിവസവും ചെയ്യേണ്ട ജോലി സമയത്തിൽ മാറ്റം വരും. ആഴ്ചയിൽ നാല് പ്രവൃത്തി ദിവസങ്ങളാണ് ഉള്ളതെങ്കിൽ ജീവനക്കാര്‍ക്ക് എട്ട് മണിക്കൂറിന് പകരം 12 മണിക്കൂര്‍ ആണ് ജോലി ചെയ്യേണ്ടി വരിക.
advertisement
പുതിയ തൊഴിൽ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച്, ജീവനക്കാരന്റെ മൊത്തം ശമ്പളത്തിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ അലവന്‍സുകള്‍ പാടില്ല. ഈ മാറ്റം നടപ്പിൽ വരുമ്പോൾ ജീവനക്കാരന്റെ കൈയില്‍ കിട്ടുന്ന ശമ്പളം (take home salary) കുറയും. എന്നാല്‍ പ്രൊവിഡന്റ് ഫണ്ട് സംഭാവനകളും (pf contribution) ഗ്രാറ്റുവിറ്റിയും (gratuity) വര്‍ദ്ധിക്കും. തൊഴിലുടമയുടെ പിഎഫ് സംഭാവനകളും വര്‍ദ്ധിക്കും. സാധാരണയായി, തൊഴിലുടമകള്‍ ശമ്പളത്തിന്റെ നോണ്‍-അലവന്‍സ് ഭാഗം 50 ശതമാനത്തില്‍ താഴെയായാണ് നൽകാറ്. അതുകൊണ്ട് തന്നെ ജീവനക്കാര്‍ക്ക് കൈയില്‍ ലഭിക്കുന്ന ശമ്പളം ഉയര്‍ന്നതായിരിക്കും. പുതിയ മാറ്റങ്ങള്‍ നടപ്പിലാകുമ്പോൾ, തൊഴിലുടമകള്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.
ഭൂരിഭാഗം സംസ്ഥാനങ്ങളും ഇതുസംബന്ധിച്ച കരട് നിയമങ്ങള്‍ക്ക് അന്തിമ രൂപം നല്‍കിയതിനാല്‍, ഈ പുതിയ തൊഴിൽ നിയമങ്ങൾ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കാന്‍ സാധ്യതയുണ്ട്. 2021 ഫെബ്രുവരിയില്‍ ഈ കോഡുകളുടെ കരട് ചട്ടങ്ങള്‍ക്ക് അന്തിമരൂപം നല്‍കാനുള്ള നടപടികള്‍ കേന്ദ്രം പൂര്‍ത്തിയാക്കി. എന്നാല്‍ ഒരു പ്രധാനപ്പെട്ട വിഷയമായതിനാല്‍, സംസ്ഥാനങ്ങള്‍ ഇവ പെട്ടെന്ന് നടപ്പാക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നതെന്ന് കഴിഞ്ഞ വര്‍ഷം ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
