ജന്മനാ കാഴ്ചാ പരിമിതി നേരിടുന്ന തരുണ്‍ ഐഐഎം ബോധ് ഗയയില്‍ ഈ മാസം മുതല്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയില്‍ പ്രവേശിക്കും. ഐഐഎമ്മിലെ കാഴ്ചാ പരിമിതി നേരിടുന്ന ആദ്യത്തെ പ്രൊഫസറാണ് തരുണ്‍ എന്ന് വിദഗ്ധര്‍ പറയുന്നു. ''വളരെയധികം പിന്തുണയ്ക്കുന്ന കുടുംബമാണ് എന്റെ ഭാഗ്യം. എനിക്ക് എന്തെങ്കിലും പോരായ്മകളുണ്ടെന്ന വിധത്തില്‍ അവര്‍ ഒരിക്കലും എന്നോട് പെരുമാറിയിട്ടില്ല. ഒരു സാധാരണ സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. അന്ധരായ വിദ്യാര്‍ഥികള്‍ പൊതുവെ തിരഞ്ഞെടുക്കാത്ത ഗണിതശാസ്ത്രം പോലുള്ള വിഷയങ്ങളും പഠിച്ചു,'' തരുണിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു.
advertisement
Also read-നിയമ പോരാട്ടങ്ങൾക്കൊടുവിൽ MBBS; രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ ഡോക്ടർ ആയി ഗണേഷ് ബരയ്യ
''ബിഎസ്‌സിയില്‍ ബിരുദം നേടിയ ശേഷം ഐഐടി റൂര്‍ക്കിയിലെ ജനറല്‍ വിഭാഗത്തില്‍ പ്രവേശന പരീക്ഷയിൽ ഞാന്‍ വിജയിച്ചു. അഭിമുഖത്തിന് വിളിച്ചപ്പോഴാണ് ഞാന്‍ കാഴ്ചാ പരിമിതി നേരിടുന്ന വ്യക്തിയാണെന്ന് കോളേജ് അധികൃതര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് അവര്‍ എനിക്ക് പ്രവേശനം നിരസിച്ചു. 2018-ല്‍ ജനറല്‍ വിഭാഗത്തില്‍ പിഎച്ച്ഡി പ്രോഗ്രാമിനായി ഐഐഎം അഹമ്മദാബാദില്‍ പ്രവേശനം ലഭിച്ചു'', തരുൺ പറഞ്ഞു.
''1971-ലാണ് പ്രോഗ്രാം ആദ്യമായി ആരംഭിച്ചത്. എന്നാല്‍, പ്രവേശനം നേടുന്ന കാഴ്ചാപരിമിതി നേരിടുന്ന ആദ്യത്തെ വിദ്യാർഥിയായിരുന്നു ഞാന്‍. എനിക്കും ഐഐഎമ്മിനും ഇത് ആദ്യത്തെ അനുഭവമാണെന്നും,'' തരുണ്‍ പറഞ്ഞു. ''പരീക്ഷ എഴുതാന്‍ ഒരു സഹായിയെ സ്ഥാപനം നല്‍കും.പഠനത്തിന് സഹായിക്കുന്ന വിധത്തിൽ അന്തരീക്ഷം സജ്ജമാക്കി നൽകാൻ കോളേജ് അധികൃതർ സഹായിച്ചുവെന്ന് തരുൺ വ്യക്തമാക്കി.
പ്രൊഫസര്‍മാരായ രാജേഷ് ചാന്ദ്വാനി, രജത് ശര്‍മ, സുഷില്‍ നിഫാദ്കാര്‍ എന്നിവരാണ് തരുണിന്‌റെ അഡ്‌വൈസറി കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. ''പ്രതിസന്ധികള്‍ ഏറെയുണ്ടായിരുന്നെങ്കിലും തരുണ്‍ ഡോക്ടറല്‍ ഡിഗ്രി വിജയകരമായി നേടിയെടുത്തു. അനുകൂലമായ അന്തരീക്ഷമുണ്ടെങ്കില്‍ പരിമിതികള്‍ നേരിടുന്ന വിദ്യാര്‍ഥികൾക്കും പഠനത്തിൽ ഉയരങ്ങള്‍ കീഴടക്കാൻ കഴിയുമെന്ന് തരുണിന്റെ ഈ നേട്ടം തെളിയിക്കുന്നു,'' അധ്യാപകനായ ചാന്ദ്വാനി പറഞ്ഞു.