നിലവിലെ കോവിഡ് സാഹചര്യം നേരിടാനും വൈറസ് വ്യാപനം ചെറുക്കാനും രാജ്യം സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. സംസ്ഥാന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് അഞ്ച് രാജ്യങ്ങളിൽനിന്ന് എത്തുന്ന യാത്രികർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയെന്ന തീരുമാനം പുറത്തുവന്നത്.
“ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യാന്തര യാത്രക്കാർക്ക് ആർടി-പിസിആർ ടെസ്റ്റ് നിർബന്ധമാണ്. ഇന്ത്യയിലെത്തുമ്പോൾ, ഈ രാജ്യങ്ങളിൽ നിന്നുള്ള ഏതെങ്കിലും യാത്രക്കാരന് രോഗലക്ഷണങ്ങൾ കണ്ടെത്തുകയോ കോവിഡ് 19 പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയോ ചെയ്താൽ, അവരെ ക്വാറന്‍റീനിലാക്കും,” കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
advertisement
ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്ന അന്താരാഷ്‌ട്ര യാത്രക്കാർക്കും നിലവിലെ ആരോഗ്യസ്ഥിതി പ്രഖ്യാപിക്കുന്നതിനുള്ള എയർ സുവിധ ഫോമുകൾ പൂരിപ്പിക്കുന്നത് നിർബന്ധമാക്കും. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗായാണ് എയർ സുവിധ വീണ്ടും അവതരിപ്പിക്കുന്നത്. മുമ്പ് കോവിഡ് മാനദണ്ഡപ്രകാരം ഏർപ്പെടുത്തിയ എയർ സുവിധ കഴിഞ്ഞ മാസമാണ് സർക്കാർ പിൻവലിച്ചത്. എന്നാൽ ചൈനയിൽ കണ്ടെത്തിയ പുതിയ ഒമിക്രോൺ ഉപവകഭേദമായ ബിഎഫ്.7 ഇന്ത്യയിൽ സ്ഥിരീകരിച്ചതോടെയാണ് പ്രതിരോധ നടപടികൾ വീണ്ടും കർശനമാക്കാൻ സർക്കാർ തീരുമാനിച്ചത്.
