ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങി അടിയന്തര ചികിത്സ ആവശ്യമുള്ളവരെ പോലും പ്രവേശിപ്പിക്കാൻ ആശുപത്രികൾ തയാറാകുന്നില്ലെന്നാണ് ഇവിടെ നിന്നുള്ള റിപ്പോർട്ടുകൾ. തുടക്കത്തിൽ കൊറോണ വ്യാപനം രാജ്യത്ത് നിയന്ത്രണ വിധേയമായിരുന്നു. യഥാസമയം തന്നെ രോഗം പടർന്നുപിടിച്ച പ്രദേശങ്ങളിലെ ക്ലബുകളും ജിമ്മുകളും യോഗവേദികളും അടച്ചിടുകയും ചെയ്തു. എന്നാൽ പിന്നീട് രോഗം പടരുന്നത് പിന്തുടർന്ന് തടയാൻ കഴിഞ്ഞതുമില്ല.
You may also like:ലോക്ക് ഡൗൺ മാർഗരേഖയായി: കേരളത്തിൽ 4 സോണുകൾ; ജില്ല വിട്ടുള്ള യാത്രയ്ക്ക് നിരോധനം [NEWS]ലോക്ക് ഡൗൺ മാർഗരേഖ: ഏപ്രില്‍ 20 മുതൽ ഒറ്റ, ഇരട്ട അക്ക വാഹനങ്ങൾ; ക്രമീകരണം ഇങ്ങനെ [NEWS]സംസ്ഥാനത്തെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ ഏപ്രില്‍ 20 മുതല്‍ തുറന്നുപ്രവര്‍ത്തിക്കും [NEWS]
advertisement
ആരോഗ്യ ഇൻഷുറൻസ് പരിരക്ഷാ സംവിധാനങ്ങള്‍ക്കും കുറഞ്ഞ ചികിത്സാ ചെലവിനും പേരുകേട്ട രാജ്യമാണ് ജപ്പാൻ. എന്നാൽ ഇപ്പോൾ കൊറോണ വ്യാപിച്ചതോടെയാണ് ആരോഗ്യ രംഗത്തെ പോരായ്മകൾ ശ്രദ്ധിക്കപ്പെടുന്നത്. സാമൂഹ്യ അകലം സ്വീകരിക്കാൻ പൊതുവെ തയ്യാറാകാത്തതിനുപുറമെ, വിദഗ്ധർ സർക്കാറിന്റെ കഴിവില്ലായ്മയെയും കുറ്റപ്പെടുത്തുകയാണ്. മതിയായ കിടക്കകളില്ലാത്തതും ആരോഗ്യപ്രവർത്തകർക്ക് അവശ്യം വേണ്ട സുരക്ഷാ സംരക്ഷണ ഉപകരണങ്ങളുടെ കുറവും ചർച്ചയാവുകയാണ്.
രോഗലക്ഷണങ്ങളോടെ വരുന്നവരെ കൊണ്ട് ആശുപത്രികൾ നിറഞ്ഞു. മതിയായ ജീവനക്കാരില്ലാത്തതും തിരിച്ചടിയാണ്. മെഡിക്കൽ സംവിധാനം താറുമാറായെന്ന് ജാപ്പനീസ് അസോസിയേഷൻ ഫോർ അക്യൂട്ട് മെഡിസിൻ, ജപ്പാനീസ് സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി. രോഗികളെ ആശുപത്രികൾ തിരിച്ചയക്കുന്നതോടെ ചെറിയ ക്ലിനിക്കുകള്‍ക്ക് കൂടുതൽ രോഗികളെ ഉൾക്കൊള്ളാനാകാത്ത സ്ഥിതിയായി കഴിഞ്ഞു.
ആശുപത്രികൾ രോഗികളെ തിരിച്ചയക്കുന്ന സംഭവം വർധിച്ചുവരികയാണ്. ചില ആശുപത്രികളിൽ രോഗബാധ റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യപ്രവർത്തകർ വീടുകളിൽ ക്വാറന്റൈനിലാണ്. ഇതോടെ ജീവനക്കാരുടെ കുറവുണ്ടായതും തിരിച്ചടിയായി. പതിനായിരത്തോളം പോസിറ്റീവ് കേസുകളാണ് ജപ്പാനിൽ റിപ്പോർട്ട് ചെയ്തത്. 170 പേർ മരിച്ചു. പതിനായിരത്തിലധികം മരണം റിപ്പോർട്ട് ചെയ്ത ന്യൂയോർക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ആശ്വാസകരമാണെങ്കിലും രോഗവ്യാപനം ശക്തമാകുമോ എന്ന ഭീതി ജനങ്ങൾക്കുണ്ട്.
എൻ95 മാസ്കുകളും പ്രൊട്ടക്ടീവ് ഗിയറുകളും പ്രത്യേക അലവൻസുകളും ലഭ്യമാക്കാത്തതിനെതിരെ ആരോഗ്യ പ്രവർത്തകർ രംഗത്തുവന്നുകഴിഞ്ഞു. പലയിടത്തും പ്ലാസ്റ്റിക് റെയിൻകോട്ടുകൾ സുരക്ഷാ കവചമായി ഉപയോഗിക്കുകയാണ്. മാസ്കുകള്‍ പുനരുപയോഗിക്കുന്നു. മതിയായ വെന്റിലേറ്റർ സൗകര്യമില്ലാത്തത് തിരിച്ചടിയാകുമെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. 15,000 വെന്റിലേറ്റർ കൂടി ലഭ്യമാക്കിയെന്നും കൂടുതൽ വെന്റിലേറ്ററുകൾ നിര്‍മിക്കാൻ സോണി, ടൊയോട്ട എന്നീ കമ്പനികളുടെ പിന്തുണ തേടിയെന്നും പ്രധാനമന്ത്രി ഷിൻസോ ആബെ പറയുന്നു.
ഒരു ലക്ഷം പേർക്ക് അഞ്ച് ഐസിയു മാത്രമാണ് ജപ്പാനിലുള്ളത്. ജർമനിയിൽ ഇത് 30ഉം അമേരിക്കയിൽ 35ഉം ഇറ്റലിയിൽ ഇത് 12 ഉം ആണ്.- ജാപ്പനീസ് സൊസൈറ്റി ഓഫ് ഇന്റൻസീവ് കെയർ മെഡിസിൻ മേധാവി ഒസാമു നിഷിഡ പറയുന്നു. ജർമനിയിൽ മരണ നിരക്ക് ഒരു ശതമാനമായിരിക്കുമ്പോൾ ഇറ്റലിയിൽ പത്ത് ശതമാനമായതിന് കാരണം ഐസിയു സംവിധാനങ്ങളുടെ കുറവ് കാരണമാണെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
