ഡോ.ബി ഇക്ബാലിന്റെ കുറിപ്പ്
കോവിഡ് വാക്സിൻ ശങ്ക ഉപേക്ഷിക്കുക. ഉടൻ തന്നെ വാക്സിൻ സ്വീകരിക്കുക.
കേരളത്തിൽ കോവിഡ് വാക്സിൻ വിരുദ്ധമായ സമീപനം (Anti Vaccine) ഉണ്ടെന്ന് തോന്നുന്നില്ല. സാമൂഹ്യശൃംഖലകളിൽ കോവിഡ് വാക്സിൻ സ്വീകരിക്കുമ്പോൾ ഉണ്ടാവാനിടയുള്ള ശരീരിക പ്രതികരണങ്ങളെ (പനി, ശരീരവേദന, ക്ഷീണം) സംബന്ധിച്ച് അതിശയോക്തി കലർത്തിയുള്ള പ്രചാരണം നടക്കുന്നുണ്ട്. എങ്കിലും പൊതുവിൽ കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനോട് ജനങ്ങളിൽ വ്യാപകമായ എതിർപ്പൊന്നുമില്ല. കേരളം വാക്സിൻ വിതരണത്തിന്റെ കാര്യത്തിൽ മറ്റെല്ലാം സംസ്ഥാനങ്ങളേക്കാളും മുന്നിലാണ്.
advertisement
സംസ്ഥാനത്ത് ഇതിനകം 5.5% പേർ വാക്സിൻ സ്വീകരിച്ച് കഴിഞ്ഞു. എങ്കിലും ഒരു തരം വാക്സിൻ മടിയും ശങ്കയും (Vaccine Hesitancy) പലരിലും കാണുന്നുണ്ട്. വാക്സിൻ സ്വീകരിക്കുന്നവരിൽ നേരിയ തോതിലുള്ള പനി, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാവാനിടയുണ്ട്. പ്രായം കുറഞ്ഞവരിലായിരിക്കും ഇത്തരം ലക്ഷണങ്ങൾ കൂടുതലായി കാണുക. പ്രായാധിക്യമുള്ളവരിൽ കുറവായിരിക്കും. വാക്സിൻ കേന്ദ്രത്തിൽ ഇതിനായുള്ള ഗുളികൾ നൽകുന്നുണ്ട്. വാക്സിൻ എടുക്കുന്ന ദിവസം വിശ്രമിക്കുന്നതാണ് നല്ലത് അത്രമാത്രം. അതിൽ കൂടുതലൊന്നും ആവശ്യമില്ല. അമിതഭീതി ആവശ്യമില്ല.
നാളെയെടുക്കം. പിന്നീടെടുക്കാം എന്നിങ്ങനെ ചിന്തിച്ച് വാക്സിൻ സ്വീകരിക്കുന്നത് മാറ്റിവക്കരുത്. കഴിയുന്നത്ര കാലതാമസം ഒഴിവാക്കി എല്ലാവരും വാക്സിൻ സ്വീകരിക്കേണ്ടതാണ്. ഇത്തരം മനോഭാവങ്ങൾ ത്വരിതഗതിയിൽ വാക്സിൻ വിതരണം പൂർത്തിയാക്കി അവശ്യാനുസരണം സാമൂഹ്യ പ്രതിരോധം (Herd Immunity) വളർത്തിയെടുത്ത് രോഗവ്യാപനം തടയുന്നതിൽ തടസ്സം സൃഷ്ടിക്കുന്നുണ്ട്. സമൂഹത്തിൽ കുറഞ്ഞത് 60% പേരെങ്കിലും വാക്സിനേഷന് വിധേയരായെങ്കിൽ മാത്രമേ സാമൂഹ്യപ്രതിരോധം കൈവരിക്കാനാവൂ. രണ്ട് ഡോസ് വാക്സിനെടുത്ത് രണ്ടാഴ്ച കഴിയുമ്പോൾ മാത്രമേ പൂർണ്ണമായ രോഗപ്രതിരോധം ലഭിക്കൂ എന്ന് അറിഞ്ഞിരിക്കേണ്ടതാണ്.
Also Read- COVID 19| 24 മണിക്കൂറിനിടെ 1.3 ലക്ഷത്തോളം രോഗികൾ; ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷം
മാത്രമല്ല കുറച്ച് പേർ മാത്രമാണ് വാക്സിൻ സ്വീകരിക്കുന്നതെങ്കിൽ സമൂഹത്തിൽ അപ്പോഴും നിലനിൽക്കുന്ന വൈറസ് വാക്സിനേഷൻ വഴിയുള്ള രോഗപ്രതിരോധ ശേഷിയിൽ നിന്നും രക്ഷപ്പെടാനായി ജനിതക മാറ്റത്തിന് (Escape Mutants) വിധേയമായി കൂടുതൽ തീവ്രസ്വഭാവം കൈവരിക്കയും വാക്സിനേറ്റ് ചെയ്യപ്പെട്ടവരിൽ പോലും രോഗത്തിന് കാരണമാവുകയും രോഗവ്യാപനം ത്വരിതപ്പെടുത്തുകയും മരണനിരക്ക് വർധിപ്പിക്കയും ചെയ്യാം. ഇതെല്ലാം പരിഗണിച്ച് ഒട്ടുംകാലവിളംബം കൂടാതെ മുൻഗണനാ പട്ടികയിൽ വരുന്ന എല്ലാവരും ഉടൻ തന്നെ വാക്സിൻ സ്വീകരിക്കാൻ തയ്യാറാവേണ്ടതാണ്.
