രണ്ട് പേരുടെ ജിനോം പരിശോധന ഫലം വന്നു. ഒരാള്‍ ഒമിക്രോണ്‍ പൊസിറ്റീവായപ്പോള്‍ രണ്ടാമത്തെയാള്‍ക്ക് നെഗറ്റീവായത് ആശ്വാസമായി. രോഗം സ്ഥിരീകരിച്ചതില്‍ എട്ട് പേരുടെ ജിനോം ഫലം വരാനുണ്ട്. ഒമിക്രോണാണോ എന്ന് സ്ഥിരികീരിക്കുന്നത് ജിനോം പരിശോധനയിലൂടെയാണ്.
നേരത്തെ ഒമിക്രോണ്‍ സ്ഥിരീകരിച്ച കൊച്ചി വാഴക്കാല സ്വദേശി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന് നിലവില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേ സമയം എറണാകുളം ജില്ലയിൽ ഒമിക്രോൺ(Omicron) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കടുപ്പിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നു . ഏതു സാഹചര്യത്തെയും നേരിടാൻ ജില്ല സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. അമ്പലമുഗളിലെ കോവിഡ് ആശുപത്രിയിൽ 100 ബെഡുകൾ സജ്ജമാക്കും. ഇവ ക്യുബിക്കുകളാക്കി ക്രമീകരിക്കും. സ്വകാര്യ മേഖലയിൽ 150 ബെഡുകളും സജ്ജമാക്കും. ആകെ 250 ബെഡുകളാണ് ക്രമീകരിക്കുക.
advertisement
12 റിസ്ക് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ നവംബർ 28 മുതൽ കൊച്ചി വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ നാല് ടീമുകളെയാണ് വിമാനത്താവളത്തിൽ വിന്യസിച്ചിട്ടുള്ളത്. 24 ജീവനക്കാരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. 12 പേരെ കൂടി അധികമായി നിയോഗിക്കും. വിമാനത്താവളത്തിലെ എട്ട് പേരെയും നിയോഗിച്ചിട്ടുണ്ട്.
വിമാനത്താവളത്തിലെത്തുന്നവർക്ക് റാപ്പിഡ് ടെസ്റ്റും ആർ ടി പി സി ആർ പരിശോധനയുമാണ് നടത്തുന്നത്. ഇത് യാത്രക്കാർക്ക് തിരഞ്ഞെടുക്കാം. റാപ്പിഡ് ടെസ്റ്റിൻ്റെ ഫലം 40 മിനിറ്റിനു ശേഷവും ആർ ടി പി സി ആർ മൂന്നു മണിക്കൂറിനു ശേഷവും ഫലം അറിയാം. ഫലം അറിഞ്ഞ ശേഷമായിരിക്കും യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിയൂ. പോസിറ്റീവ് ആകുന്നവരെ ആശുപത്രിയിലേക്കും നെഗറ്റീവ് ആകുന്നവരെ ഹോം ഐസൊലേഷനിലേക്കും മാറ്റും. ഹോം ഐസൊലേഷനിലുള്ളവർ എട്ടാം ദിവസം പരിശോധന നടത്തണം. റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള 4407 യാത്രക്കാരാണ് ഇതുവരെ എത്തിയത്. ഇതിൽ 10 പേരാണ് കോവിഡ് പോസിറ്റീവായത്. ഇതിൽ ഒരാൾക്കാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്.
Also Read-Omicron | ഒമിക്രോണ്‍ വൈറസ് ബാധിച്ച് യുകെയില്‍ ആദ്യ മരണം സ്ഥിരീകരിച്ചു
കപ്പൽമാർഗം കൊച്ചി തുറമുഖത്തെത്തുന്നവർക്കും പരിശോധന നടത്തും. വാക്സിനേഷനിൽ പിന്നിലുള്ള പഞ്ചായത്തുകൾക്കായി തീവ്ര വാക്സിനേഷൻ യജ്ഞം 18, 19 , 20 തീയതികളിൽ നടത്തും. ഇതിനായി 15 ന് പഞ്ചായത്ത് പ്രസിഡൻ്റുമാരുടെ യോഗം ചേരും. ജില്ലയിൽ 82.67% ആണ് വാക്സിനേഷൻ. 60 വയസിനു മുകളിലുള്ള 99.88 % പേരും വാക്സിനെടുത്തു.
കോവിഡ് 19 രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ഈ മാസം 15 മുതൽ 30 വരെ ജില്ലയിൽ പ്രത്യേക കോവിഡ് വാക്സിനേഷൻ ക്യാമ്പയിൻ നടപ്പിലാക്കും. 18 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ രണ്ടാം ഡോസ് വാക്സിൻ വിതരണം പൂർത്തിയാക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി.
