ആരോഗ്യപ്രവർത്തകർക്കിടയിൽ കോവിഡ് വ്യാപനം വർധിക്കുന്നതും മിക്കയിടത്തും വെല്ലുവിളിയാകുന്നുണ്ട്. ആരോഗ്യവിദഗ്ധരുടെ ദൗർലഭ്യം മൂലം കോവിഡ് സാമ്പിളുകൾ ശേഖരിക്കുന്നതിനായി പൂന്തോട്ടക്കാരനെ നിയമിച്ചിരിക്കുകയാണ് ആശുപത്രി അധികൃതർ. മധ്യപ്രദേശ് സാഞ്ചിയിലെ സർക്കാർ സിവിൽ ആശുപത്രിയിൽ നിന്നുള്ള ഈ സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. സംസ്ഥാന ആരോഗ്യമന്ത്രി പ്രഭുറാം ചൗധരിയുടെ മണ്ഡലത്തിലുള്ള ആശുപത്രിയിലാണ് പൂന്തോട്ടം സൂക്ഷിപ്പുകാരൻ കോവിഡ് പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുന്നത്. ഭോപ്പാലിൽ നിന്നും അൻപത് കിലോമീറ്റർ അകലെയുള്ള സാഞ്ചി ലോകപൈത്യകപട്ടികയിൽ ഉൾപ്പെടുന്ന മേഖല കൂടിയാണ്.
Also Read-ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കോവിഡ്; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഐസലേഷനിൽ
advertisement
ഇവിടെ സര്‍ക്കാർ ആശുപത്രിയിലെ പൂന്തോട്ടക്കാരനായ ഹൽകെ റാം എന്നയാൾ ആളുകളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. ബ്ലോക്ക് മെഡിക്കൽ ഓഫീസറാണ് തനിക്ക് ഈ ചുമതല നൽകിയതെന്നാണ് ദിവസവേതനക്കാരനായ റാം പറയുന്നത്.
ജീവനക്കാരുടെ ദൗർലഭ്യം മൂലമാണ് സാമ്പിളുകൾ ശേഖരിക്കുന്നതിന് തോട്ടക്കാരന്‍റെ സഹായം തേടിയതെന്നാണ് ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.രാജ്യശ്രീ തിഡ്കെ അറിയിച്ചത്. ' ആശുപത്രിയിലെ പകുതിയിലേറെ ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സാഞ്ചി സിവിൽ ആശുപത്രിയിലെ സ്റ്റാഫുകളുടെ ദൗർലഭ്യം സംബന്ധിച്ച് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും വിവരം നല്‍കിയിട്ടുണ്ട്' എന്നാണ് വിഷയത്തിൽ ബിഎംഒയുടെ പ്രതികരണം.
Also Read-COVID 19| സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കി; കോവിഡ് വ്യാപനം രൂക്ഷമായാൽ 144 പ്രഖ്യാപിക്കാൻ അനുമതി
സംസ്ഥാനത്തെ ദമോഹ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണ പരിപാടികളുടെ തിരക്കിലാണ് ആരോഗ്യമന്ത്രി ചൗധരി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ. ആ സമയത്താണ് അദ്ദേഹത്തിന്‍റെ തന്നെ മണ്ഡലത്തിലെ ആശുപത്രിയിൽ നിന്നും ഇത്തരമൊരു വാർത്തയെത്തുന്നത്. സംസ്ഥാനത്തെ കോവിഡ് സാഹചര്യം സംബന്ധിച്ച് ആരോഗ്യമന്ത്രി ഇതുവരെ ഔദ്യോഗിക പ്രസ്താവന ഒന്നും ഇറക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
അതുപോലെ തന്നെ സംസ്ഥാനത്ത് പലയിടങ്ങളിലും കോവിഡ് വാക്സിന്‍ കുത്തിവയ്പ് നൽകുന്നതിനായി വേണ്ടത്ര പരിശീലനമില്ലാത്ത നഴ്സിംഗ് വിദ്യാർഥികളെയാണ് നിയോഗിച്ചിരിക്കുന്നതെന്നും പരാതി ഉയരുന്നുണ്ട്. NSUI മെഡിക്കൽ വിംഗാണ് ഇത്തരം ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിദ്യാർഥികൾക്ക് സംരക്ഷണ ഗിയറുകള്‍ പോലും നല്‍കുന്നില്ലെന്നും പരാതിയുണ്ട്.
'സംരക്ഷണ ഗിയറുകള്‍ പോലും ഉറപ്പാക്കാതെ സ്റ്റൈഫൻഡ് നൽകാതെയാണ് വിദ്യാർഥികളെ വാക്സിനേഷൻ കുത്തിവയ്പ്പിനായി സർക്കാർ നിയോഗിച്ചിരിക്കുന്നത്. വാക്സിനേഷൻ ദൗത്യത്തിൽ അവർ പങ്കാളികളാകണമെങ്കിൽ അവക്കും സാധാരണ നഴ്സിംഗ് ജീവനക്കാർക്ക് നൽകുന്ന പോലെ ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കണം' എന്നാണ് എൻഎസ്‌യുഐ മെഡിക്കൽ വിംഗ് കോർഡിനേറ്റർ രവി പർമർ അറിയിച്ചത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രക്ഷോഭ നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
