കോവിഡിന് കാരണമായ നോവെൽ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന തന്മാത്രകൾ അടങ്ങിയ പ്രോട്ടീൻ സംയുക്തം വേർതിരിച്ചെടുത്താണ് അനിക ശ്രദ്ധേയയായത്. ഇത് ഫലപ്രദമായ മരുന്ന്, വാക്സിൻ എന്നിവ വികസിപ്പിക്കുന്നതിൽ ഏറെ പ്രധാനമാണ്. “കഴിഞ്ഞ രണ്ട് ദിവസമായി, എന്റെ പ്രോജക്റ്റ് ഏറെ ചർച്ചയാകുന്നുണ്ട്. ഈ മഹാമാരിക്കെതിരായ പോരാട്ടത്തിന് ഊർജ്ജം പകരുന്നതാണ് ഇത്. ഉടൻ തന്നെ ലോകം സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഇത്തരം കണ്ടെത്തലുകൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ”അനിക സിഎൻഎന്നിനോട് പറഞ്ഞു.
advertisement
ഡിസംബറിൽ ആദ്യ കോവിഡ് കേസ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) റിപ്പോർട്ട് ചെയ്തതിനുശേഷം ആഗോളതലത്തിൽ ഇതുവരെ 11 ലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സെന്റർ ഫോർ സിസ്റ്റംസ് സയൻസ് ആൻഡ് എഞ്ചിനീയറിംഗിന്റെ കണക്കുകൾ പ്രകാരം അമേരിക്കയിൽ മാത്രം 219,000 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഇന്ത്യൻ-അമേരിക്കൻ വംശജയായ അനിക എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. അതിനിടെയാണ് 2020 3എം യംഗ് സയന്റിസ്റ്റ് ചലഞ്ചിൽ പങ്കെടുത്തുകൊണ്ട് അനിക ശ്രദ്ധ നേടുന്നത്. എന്നാൽ കോവിഡിനെ പ്രതിരോധിക്കുന്നതിലായിരുന്നില്ല അനികയുടെ ആദ്യ പരീക്ഷണം. തുടക്കത്തിൽ, ഇൻഫ്ലുവൻസ വൈറസിന്റെ പ്രോട്ടീനുമായി ബന്ധിപ്പിക്കാൻ കഴിയുന്ന ഒരു ലീഡ് സംയുക്തത്തെ തിരിച്ചറിയാൻ ഇൻ-സിലിക്കോ രീതികൾ ഉപയോഗിക്കുകയായിരുന്നു അനിക ലക്ഷ്യമിട്ടത്.
“മഹാമാരി, വൈറസ്, മരുന്ന് കണ്ടെത്തൽ എന്നിവയെക്കുറിച്ച് ഗവേഷണം നടത്താൻ വളരെയധികം സമയം ചെലവഴിക്കുന്നുണ്ട്. അതിനു ശേഷം യഥാർത്ഥത്തിൽ ഇതുപോലൊന്നിലൂടെയാണ് ജീവിക്കുന്നതെന്ന് ചിന്തിക്കുന്നത് ഭ്രാന്താണ്,” അനിക പറഞ്ഞു. "കോവിഡ് -19 മഹാമാരി കാഠിന്യവും ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ അത് ലോകത്തിൽ ചെലുത്തിയ സ്വാധീനവും കാരണം, എന്റെ ഉപദേഷ്ടാവിന്റെ സഹായത്തോടെ ഞാൻ നോവെൽ കൊറോണ വൈറസിനെ ലക്ഷ്യമാക്കി ഗവേഷണം നടത്തി."- അനിക പറഞ്ഞു.
1918ലെ ഫ്ലൂ മഹാമാരിയെക്കുറിച്ച് മനസിലാക്കിയ ശേഷം വാർഷിക പ്രതിരോധ കുത്തിവയ്പ്പുകളും ഇൻഫ്ലുവൻസ മരുന്നുകളും ഉണ്ടായിരുന്നിട്ടും അമേരിക്കയിൽ ഓരോ വർഷവും എത്രപേർ മരിക്കുന്നുവെന്ന് കണ്ടെത്തിയതിന് ശേഷം വൈറസുകൾക്ക് പരിഹാരമാർഗ്ഗങ്ങൾക്കായുള്ള ഗവേഷണം തനിക്ക് പ്രചോദനമായതായി അനിക പറഞ്ഞു.
“അനികയ്ക്ക് അന്വേഷണാത്മക മനസുണ്ട്, കോവിഡ് -19 നുള്ള വാക്സിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാൻ അവളുടെ ജിജ്ഞാസ ഉപയോഗിച്ചു,” 3 എം യംഗ് സയന്റിസ്റ്റ് ചലഞ്ചിന്റെ ജഡ്ജി ഡോ. സിണ്ടി മോസ് സിഎൻഎന്നിനോട് പറഞ്ഞു.
"അവളുടെ പ്രവർത്തനങ്ങൾ സമഗ്രവും നിരവധി ഡാറ്റാബേസുകൾ പരിശോധിച്ചിട്ടുള്ളതുമാണ്. നവീകരണ പ്രക്രിയയെക്കുറിച്ച് അവൾ നന്നായി മനസിലാക്കുകയും, അത് ഫലപ്രദമായി ആശയവിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്. ഗവേഷണങ്ങളിലൂടെ ലോകത്തെ കോവിഡ് മഹാമാരിയിൽനിന്ന് രക്ഷിക്കാൻ സഹായിക്കുന്നതിന് അവളുടെ സമയവും കഴിവും ഉപയോഗിക്കാനുള്ള സന്നദ്ധത ഞങ്ങൾക്ക് എല്ലാ പ്രതീക്ഷകളും നൽകുന്നു." ഡോ. സിണ്ടി മോസ് പറഞ്ഞു.
നന്നായി പഠിക്കുകയും ഗവേഷണങ്ങൾ നടത്തുകയും ചെയ്യുന്ന അനിക മികച്ച ഒരു ഭരതനാട്യം നർത്തകി കൂടിയാണ്. മികച്ച യുവ ശാസ്ത്രജ്ഞയ്ക്കുള്ള സമ്മാനവും പദവിയും നേടിയത് ഒരു ബഹുമതിയാണെന്നും എന്നാൽ തന്റെ ജോലി പൂർത്തിയായിട്ടില്ലെന്നും അനിക പറഞ്ഞു.
മഹാമാരിയുടെ രോഗാവസ്ഥയും മരണനിരക്കും നിയന്ത്രിക്കാൻ പോരാടുന്ന ശാസ്ത്രജ്ഞർക്കും ഗവേഷകർക്കുമൊപ്പം പ്രവർത്തിക്കുക എന്നതാണ് അനികയുടെ ലക്ഷ്യം. സ്വന്തം കണ്ടെത്തലുകൾ വൈറസിന് യഥാർത്ഥ പരിഹാരമായി വികസിപ്പിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയും അനികയ്ക്കുണ്ട്.
“ഈ വേനൽക്കാലത്ത് നോവെൽ കൊറോണ വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുമായി ബന്ധിപ്പിക്കുന്ന സംയുക്തം കണ്ടെത്താനുള്ള എന്റെ ശ്രമം സമുദ്രത്തിലെ ഒരു തുള്ളി മാത്രമാണെന്ന് തോന്നുമെങ്കിലും ഈ ശ്രമങ്ങളെല്ലാം കൂട്ടിച്ചേർക്കുമ്പോൾ നമുക്ക് ലക്ഷ്യത്തിലെത്താനാകും,” അവർ പറഞ്ഞു. "വൈറോളജിസ്റ്റുകളുടെയും മരുന്ന് വികസിപ്പിക്കുന്ന വിദഗ്ധരുടെയും സഹായത്തോടെ ഈ തന്മാത്ര വികസിപ്പിക്കാനായാൽ എന്‍റെ കഠിനാധ്വാനം വിജയം കാണും."- അനിക പ്രതീക്ഷ പ്രകടിപ്പിച്ചു.
