ജില്ലാ ശിശു സംരക്ഷണ ഓഫീസർ മഹന്തസ്വാമി നൽകിയ എഫ്.ഐ.ആർ. പ്രകാരം, കോപ്പൽ ജില്ലാ ആശുപത്രിയിലെ സഖി-1 സെന്ററിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ യമുന ബെസ്റ്ററാണ് സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത്. പുലർച്ചെ 5.30-ഓടെയാണ് പെൺകുട്ടി പ്രസവിച്ചതെന്നും അമ്മയെയും കുഞ്ഞിനെയും വൈദ്യസഹായത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. ശിശു സംരക്ഷണ ഓഫീസർ ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയായ ഹനുമഗൗഡ വിവാഹവാഗ്ദാനം നൽകി താനുമായി ബന്ധം സ്ഥാപിച്ചതായി പെൺകുട്ടി വെളിപ്പെടുത്തി. ഈ വർഷം ഏപ്രിൽ മുതൽ ഇയാൾ പലതവണ തന്നെ ബലാത്സംഗം ചെയ്തു എന്നും പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന് അറിഞ്ഞിട്ടും പ്രതി നിർബന്ധിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് മുഖ്യപ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ 64(2)(m), 65(1) വകുപ്പുകളും, പോക്‌സോ നിയമത്തിലെ 4, 6, 21(2) വകുപ്പുകളും, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 33, 34 വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
advertisement
അതേസമയം, സംഭവത്തിൽ വീഴ്ച വരുത്തിയതിന് ഹോസ്റ്റൽ വാർഡൻ ശശികല, സീനിയർ ടീച്ചർ പ്രഭാകർ, അധ്യാപകൻ യങ്കപ്പ, നാഷണൽ ചൈൽഡ് ഹെൽത്ത് പ്രോഗ്രാമിലെ ഡോ. ഭരതേഷ് ഹിരേമഠ്, ഡോ. സബിയ എന്നീ രണ്ട് ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ സംരക്ഷണത്തിനും നിരീക്ഷണത്തിനും ഉത്തരവാദികളായിരുന്നിട്ടും ഗർഭാവസ്ഥ ശ്രദ്ധിക്കുന്നതിനോ, സമയബന്ധിതമായി പരിശോധനകൾ നടത്തുന്നതിനോ, ആശങ്കകൾ റിപ്പോർട്ട് ചെയ്യുന്നതിനോ ഇവർ പരാജയപ്പെട്ടതായി പരാതിയിൽ പറയുന്നു.
സംഭവത്തിന് പിന്നാലെ ഡെപ്യൂട്ടി കമ്മീഷണർ സുരേഷ് ബി. ഇറ്റ്നാൽ, ജില്ലാ പഞ്ചായത്ത് സി.ഇ.ഒ. വർണിത് നേഗി, പോലീസ് സൂപ്രണ്ട് റാം അരസിദ്ധി എന്നിവർ ജില്ലാ ആശുപത്രി സന്ദർശിച്ചു. മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് സൂപ്രണ്ട് റാം അരസിദ്ധി അറിയിച്ചു. 'മറ്റ് പ്രതികളുടെ പങ്ക് വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ, അദ്ദേഹം കൂട്ടിച്ചേർത്തു.
