രാജ്യവ്യാപകമായി സൈബര്‍ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായി തട്ടിയെടുത്ത പണം ചെക്കുകള്‍ ഉപയോഗിച്ചും എടിഎമ്മിലൂടെയും പിൻവലിച്ചവരെയും അക്കൗണ്ടുകള്‍ വാടകയ്‌ക്ക് നല്‍കി കമ്മീഷൻ പറ്റിയവരെയുമാണ് അറസ്‌റ്റ് ചെയ്തത്. ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി 36 കേസുകൾ റജിസ്റ്റർ ചെയ്യുകയും, 27 പേരെ അറസ്റ്റ് ചെയ്യുകയും, 17 പേർക്ക് നോട്ടീസ് നൽകുകയും ചെയ്തു. പ്രതികളിൽ നിന്നും 36 ഇലട്രോണിക് ഉപകരണങ്ങളും 70ൽ പരം പാസ്ബുക്ക്/ചെക്ക് ബുക്ക് എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നേരിട്ട് ബന്ധമില്ലാത്തതായി പ്രഥമദൃഷ്ടിയിൽ ബോധ്യപ്പെട്ടവരെ നോട്ടീസ് നല്‍കി വിട്ടയച്ചു.
advertisement
സൈബര്‍ സമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനും രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയവരെ കണ്ടെത്തുന്നതിനും ഇരകള്‍ക്ക് നഷ്ടപ്പെട്ട പണം കണ്ടെത്തി നിയമനടപടികള്‍ ദ്രുതഗതിയിലാക്കുന്നതിനുമായി കേരള പോലീസ് നടപ്പാക്കിയ പദ്ധതിയാണ് ഓപ്പറേഷൻ സൈ-ഹണ്ട്.
സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ നിർദേശപ്രകാരം മാർച്ച് 5 രാവിലെ ആറുമുതലാണ് പരിശോധന ആരംഭിച്ചത്. കേരള പോലീസ് സൈബര്‍ ഓപ്പറേഷന്റെയും, തൃശ്ശൂർ റേഞ്ച് ഡിഐജി, ജില്ലാ പോലീസ് മേധാവി എന്നിവരുടെയും മേല്‍നോട്ടത്തിലായിരുന്നു പരിശോധന.
കാര്യമായ പണം കൈമാറ്റം നടക്കാത്ത, അടുത്തിടെ മാത്രം സജീവമായ ബാങ്ക് അക്കൗണ്ടില്‍ ഒരുദിവസം വലിയ തുകകൾ എത്തുകയും. പണം അക്കൗണ്ടില്‍ ക്രെഡിറ്റ് ആയി നിമിഷങ്ങള്‍ക്കകം അത് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതില്‍ അസ്വഭാവികത തോന്നിയ പോലീസ് അക്കൗണ്ട് വിവരങ്ങള്‍ തേടി ഇറങ്ങി. ഇത് വാടക അക്കൗണ്ട് (മ്യൂൾ അക്കൗണ്ട്) ആണെന്ന് ഉറപ്പാക്കിയതോടെ വിശദ അന്വേഷണം നടത്തിയാണ് തട്ടിപ്പുകാരിലേക്ക് എത്തിയത്. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമെ ഇരകളുടെ വിവരങ്ങള്‍ ലഭ്യമാകു. ഇരകളില്‍ കേരളത്തിന് പുറത്തുനിന്നുള്ളവരുമുണ്ട്.
മലപ്പുറം ജില്ലയിലെ ഓപ്പറേഷൻ സൈ-ഹണ്ടിന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസ് മേൽനോട്ടം നൽകി, ഡി.സി.ആർ.ബി ഡി.വൈ.എസ്.പി പ്രകാശൻ പി പടന്നയിൽ, വിവിധ സബ് ഡിവിഷണൽ ഓഫീസർമാർ, ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാർ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ, എന്നിവരാണ് റൈയ്ഡിൽ പങ്കെടുത്തത്.
സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ചിത്തരഞ്ജന്റെ നേത്യത്ത്വത്തിൽ സൈബർ കൺട്രോൾ റൂം അംഗങ്ങളായ എ.എസ്.ഐ അനീഷ് കൂമാർ, അശോക് കുമാർ, രാജേഷ്, സിവിൽ പോലീസ് ഓഫീസറായ മുഹമ്മദ് ജസീം, രഞ്ജിത്ത്, ജയപ്രകാശ്, ധനൂപ്, അരുൺ , ശ്രീജിത്ത്, വിഷ്ണു ശങ്കർ, റിജിൽ രാജ്, മൻസൂർ, രാഹുൽ എന്നിവരടങ്ങിയ സൈബർ കൺട്രോൾ റൂമാണ് പരിശോധനയ്ക്കാവശ്യമായ സഹായങ്ങൾ നൽകിയത്.
സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കര്‍ശന നടപടികൾ തുടരുമെന്ന് പോലീസ് അറിയിച്ചു. പൊതുജനങ്ങൾ സംശയാസ്പദമായ കോളുകളും ഓൺലൈൻ വാഗ്ദാനങ്ങളും സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്നും സൈബർ തട്ടിപ്പിൽ ഉൾപ്പെട്ടാൽ പരാതികൾ ഉടൻ 1930 എന്ന നമ്പറിൽ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.
