ഈ മാസം 15ന് പുലർച്ചെ കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ പുറത്തിറങ്ങിയ തക്കംനോക്കി വീട്ടിനുള്ളിൽ കടന്ന പ്രതി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് പീഡനത്തിനിരയാക്കിയശേഷം കുട്ടിയുടെ സ്വർണക്കമ്മലും കവർന്ന് കുഞ്ഞിനെ ഉപേക്ഷിച്ചു. പരിശോധിച്ച 167 സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് ഇയാളിലേക്ക് എത്തിയത്.
പ്രതി വീട്ടിലേക്ക് വിളിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. പ്രതിക്ക് സ്വന്തമായി ഫോണില്ല. മറ്റൊരാളുടെ ഫോണിൽ നിന്നാണ് ഇയാൾ വീട്ടിലേക്ക് വിളിച്ചത്. കുടകിൽ താമസിക്കുന്ന സമയത്ത് മാതാവിന്റെ ഫോണായിരുന്നു പ്രതി ഉപയോഗിച്ചിരുന്നത്.
advertisement
ഒളിവിൽ കഴിയുന്ന പ്രതിയുടെ കൈയിൽ ഫോണില്ലാത്തത് അന്വേഷണ സംഘത്തെ വലച്ചിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ സാധിച്ചിരുന്നില്ല. മറ്റൊരാളുടെ ഫോണിൽ നിന്ന് ഭാര്യയെ വിളിച്ചതാണ് പൊലീസിന് കച്ചിത്തുരുമ്പായത്. ഈ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ആന്ധ്രാപ്രദേശിൽ നിന്നാണെന്ന് മനസിലായത്.
തുടർന്ന് പൊലീസ് അന്ധ്രയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാളെ വിശദമായി ചോദ്യം ചെയ്തശേഷമാകും അറസ്റ്റിലേക്ക് കടക്കുക. പ്രതി വളരെ വിചിത്ര സ്വഭാവക്കാരനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ദിവസങ്ങളോളം ഒരേ വസ്‌ത്രമായിരുന്നു ഇയാൾ ധരിച്ചിരുന്നത്.
മലയാളം സംസാരിക്കുന്ന മെലിഞ്ഞയാൾ
കണ്ണിനും കഴുത്തിനും പരിക്കേറ്റ പെൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ നാട്ടുകാരാണ് കണ്ടെത്തിയത്. മോഷണമാണ് പ്രതിയുടെ ലക്ഷ്യമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയതോടെയാണ് പീഡനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്. പ്രതി മലയാളം സംസാരിക്കുന്ന മെലിഞ്ഞയാളാണെന്നാണ് പെൺകുട്ടി മൊഴി നൽകിയിരുന്നു. കള്ളിമുണ്ടും ഷർട്ടും മാസ്‌കും ധരിച്ചിരുന്നുവെന്നും പത്തുവയസുകാരി പൊലീസിനോട് പറഞ്ഞിരുന്നു.
മുത്തച്ഛൻ വീടിന്റെ പിൻവാതിൽ തുറന്ന് പശുവിനെ കറക്കാൻ പുറത്തിറങ്ങിയപ്പോൾ, ഇതുവഴിയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. അതിനാൽത്തന്നെ കുട്ടി കിടക്കുന്ന സ്ഥലവും മുത്തച്ഛൻ പശുവിനെ കറക്കാൻ പോകുന്ന സമയവും കൃത്യമായി നിശ്ചയമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
14 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി
കുടക് സ്വദേശിയായ ഇയാൾ 14 വർഷങ്ങൾക്ക് മുൻപാണ് കാഞ്ഞങ്ങാടിന്റെ തീരദേശ മേഖലയിലെ സ്ത്രീയെ വിവാഹം കഴിച്ച് ഇവിടെ താമസം തുടങ്ങിയത്. പീഡനത്തിന് ഇരയായ കുട്ടിയുടെ വീട് ഇയാൾക്ക് പരിചയമുണ്ടെന്നും പൊലീസ് പറയുന്നു.
മേൽപറമ്പ് പൊലീസ് സ്റ്റേഷനിൽ 2 വർഷം മുൻപ് ഇയാൾക്കെതിരെ പോക്സോ കേസുണ്ട്. ബന്ധുവായ 14 വയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ആദൂരിലെ വനത്തിൽവച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഇതിൽ 3 മാസം റിമാൻഡിലായി ജയിലിലായിരുന്നു. സുള്ള്യ, കുടക് സ്റ്റേഷനുകളിലും മാല പിടിച്ചുപറി കേസുകൾ ഇയാൾക്കെതിരെയുണ്ട്.
