നടപ്പ് സാമ്പത്തിക വർഷം (2023 ഒക്ടോബർ വരെ), 1.51 ലക്ഷം കോടി രൂപയുടെ നികുതി വെട്ടിപ്പ് കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 154 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ സാമ്പത്തിക വർഷം ഇതുവരെ 18,541 കോടി രൂപ ഈയിനത്തിൽ സർക്കാർ തിരിച്ചുപിടിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ഈയിനത്തിൽ 33,226 കോടി രൂപയാണ് കേന്ദ്രം തിരിച്ചുപിടിച്ചത്.
2022-23 സാമ്പത്തിക വർഷത്തിൽ 1.31 ലക്ഷം കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയെന്നും ഇതിൽ 190 പേരെ അറസ്റ്റ് ചെയ്തെന്നും കേന്ദ്ര, ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ നടത്തിയ നികുതിവെട്ടിപ്പും അവയ്ക്ക് അയച്ച കാണിക്കൽ നോട്ടീസുകളുടെ എണ്ണവും സംബന്ധിച്ച രാജ്യസഭയിലെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
advertisement
2021-22, 2020-21, 2019-20 സാമ്പത്തിക വർഷങ്ങളിൽ യഥാക്രമം 73,238 കോടിയുടെയും, 49,384 കോടിയുടെയും, 40,853 കോടിയുടെയും ജിഎസ്ടി വെട്ടിപ്പ് നടന്നതായും കേന്ദ്രസർക്കാർ രാജ്യസഭയിൽ അറിയിച്ചു. 2023 ഒക്ടോബറിനു ശേഷം വിദേശ ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പങ്കജ് ചൗധരി കൂട്ടിച്ചേർത്തു.
ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകളിൽ നടത്തുന്ന വാതുവെപ്പുകളുടെ മുഴുവൻ മൂല്യത്തിനും 28 ശതമാനം ജി.എസ്.ടി ഈടാക്കുമെന്ന് ജി.എസ്.ടി കൗൺസിൽ നേരത്തേ വ്യക്തമാക്കിയിരുന്നു.