കേസിലെ പ്രതിയായ ഇർഫാനും അയൽവാസിയായ തൻസിഫും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നിലനിന്നിരുന്നു. സംഭവദിവസം രാവിലെ തൻസിഫിന്റെ വീട്ടിലെത്തിയ ഇർഫാൻ ഇയാളെ മർദ്ദിച്ചു. പരിക്കേറ്റ തൻസിഫിനെ ആശുപത്രിയിൽ എത്തിച്ചതും ഇർഫാൻ തന്നെയാണ്. എന്നാൽ തൻസിഫിനെ മർദ്ദിച്ചതറിഞ്ഞ സഹോദരങ്ങളായ തസ്നീമും തൻസിലും ഇർഫാനെ അന്വേഷിച്ചിറങ്ങി. വടികളുമായി ബൈക്കിലെത്തിയ സഹോദരങ്ങൾ ഇർഫാന്റെ കാർ തടയാൻ ശ്രമിച്ചു. ഇതിനിടെ ഇർഫാൻ തന്റെ കാർ സഹോദരങ്ങൾക്കിടയിലേക്ക് വേഗത്തിൽ ഓടിച്ചു കയറ്റുകയായിരുന്നു.
ആക്രമണത്തിൽ തെറിച്ചുവീണ സഹോദരങ്ങൾ ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തൻസിലിന്റെ തലയോട്ടിക്കും നട്ടെല്ലിനും ഗുരുതരമായ പൊട്ടലുണ്ട്. തസ്നീമിന്റെ ഇടുപ്പെല്ല് തകർന്നു. സംഭവത്തിന് ശേഷം കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതിയെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് കുടുക്കിയത്.
advertisement
