ആഗ്രയിലെ സർക്കാർ സ്കൂളിൽ അധ്യാപികയായ മാലതി വർമയ്ക്ക് (58)സെപ്റ്റംബർ 30ന് ഉച്ചയ്ക്ക് 12മണിക്കാണ് ഒരു വാട്സാപ്പ് കോൾ വന്നത്. വിളിച്ചയാൾ പൊലീസ് ഇൻസ്പെക്ടറുടെ ചിത്രമാണ് ഡി പിയായി വച്ചിരുന്നത്. കോളേജിൽ പഠിക്കുന്ന മകൾ സെക്സ് റാക്കറ്റിന്റെ ഭാഗമാണെന്നും റെയ്ഡിൽ പിടികൂടിയെന്നുമാണ് വിളിച്ചയാൾ പറഞ്ഞത്. താൻ പറയുന്ന അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപയിട്ടാൽ മകളെ സുരക്ഷിതയായി വീട്ടിലെത്തിക്കാമെന്നും അയാൾ അറിയിച്ചു. സംഭവം കേസാകാതിരിക്കാനും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ എത്താതിരിക്കാനുമാണ് പണമെന്നും വിളിച്ചയാൾ പറഞ്ഞു.
advertisement
ഭയന്നുപോയ അധ്യാപിക ഉടൻ മകനായ ദിപാൻഷുവിനെ വിളിച്ച് കാര്യം പറഞ്ഞു. വിളിച്ചയാളുടെ നമ്പർ അയക്കാൻ ദീപാൻഷു അമ്മയോട് ആവശ്യപ്പെട്ടു. ഇത് തട്ടിപ്പ് കോളാണെന്ന് മനസിലാക്കിയ ദിപാൻഷു സഹോദരിയെ വിളിച്ച് അവൾ സുരക്ഷിതയാണെന്ന് ഉറപ്പുവരുത്തി. ശേഷം മാലതി വർമയെ വിളിച്ച് തട്ടിപ്പ് കോളാണെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. എന്നാൽ ആ കോളിന്റെ ഷോക്കിലായിരുന്നു അമ്മയെന്ന് ദിപാൻഷു പറയുന്നു.
സ്കൂളിൽ നിന്ന് തിരിച്ച് വീട്ടിലെത്തിയ മാലതി നെഞ്ചുവേദനയുണ്ടായ കാര്യം പറഞ്ഞിരുന്നു. പിന്നാലെ ബോധരഹിതയായി വീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ കുടുംബത്തെ അറിയിച്ചു. സംഭവത്തിൽ മാലതിയുടെ കുടുംബം പരാതി നൽകിയതായി പൊലീസ് പറഞ്ഞു. കോൾ വന്ന നമ്പറിനെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
Summary: A government school teacher in Agra died due to cardiac arrest after she allegedly got a call from cyber fraudsters that her daughter was caught in a sex scandal, her family claimed on Thursday.