കൊല്ലപ്പട്ട മൂന്ന് സ്ത്രീകളും സഹോദരിമാരാണ്. കലു ദേവി(27), മംമ്ത(23), കമലേഷ് (20)എന്നിവരാണ് മരിച്ചത്. കലു ദേവിയുടെ മക്കളാണ് മരിച്ച രണ്ട് കുട്ടികളും. ഇതിൽ ഒരാൾക്ക് നാല് വയസ്സും രണ്ടാമത്തെയാൾക്ക് വെറും 27 ദിവസവുമാണ് പ്രായം.
പൂർണ ഗർഭിണികളായിരുന്നു മംമ്തയും കമലേഷും. വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള കിണറ്റിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച്ച മുതൽ അഞ്ച് പേരെയും കാണാതായിരുന്നു. പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഇവരെ കണ്ടെത്താൻ യാതൊരു പരിശോധനയും നടത്തിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
advertisement
സ്ത്രീധന പീഡനത്തെ തുടർന്നാണ് അഞ്ച് പേരും മരിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഭർതൃവീട്ടുകാരാണ് കൊലപാതകത്തിന് പിന്നിലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സ്ത്രീധനത്തിന്റെ പേരിൽ ഇവർക്ക് നേരത്തേയും പീഡനം നേരിട്ടിരുന്നതായും ആരോപണമുണ്ട്.
മരിക്കുന്നതിന് 15 ദിവസം മുമ്പ് കലുദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഭർതൃവീട്ടുകാരുടെ മർദനത്തെ തുടർന്നാണ് ഇവർ ആശുപത്രിയിലായതെന്നാണ് ആരോപണം. കണ്ണിന് പരിക്കേറ്റ കലുദേവിയെ ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയതിനു പിന്നാലെയാണ് കാണാതാകുന്നത്.
മൂന്ന് പേരുടേതും ശൈശവ വിവാഹമായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. 2003 ലായിരുന്നു വിവാഹം. പക്ഷേ വിവാഹ ശേഷവും മൂന്ന് പേരും പഠനം തുടർന്നിരുന്നു. മംമ്തയ്ക്ക് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ സെലക്ഷൻ ലഭിച്ചിരുന്നു. ബിഎ അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു കലുദേവി. കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ വിദ്യാർത്ഥിനിയാണ് കമലേഷ്. മൂന്ന് പേരേയും ഭർത്താക്കന്മാർ മർദിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
