ഫെബ്രുവരി 10-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒരു വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ വിവാഹത്തെച്ചൊല്ലിയും യുവതി മറ്റ് പുരുഷന്മാരുമായി ചാറ്റ് ചെയ്യുന്നു എന്ന സംശയത്തെച്ചൊല്ലിയും തർക്കങ്ങൾ പതിവായിരുന്നു. സംഭവ ദിവസം പ്രതിയുടെ അങ്കിൾ ഗാലിയിലെ വാടകവീട്ടിൽ വെച്ചുണ്ടായ തർക്കത്തിനൊടുവിൽ പിയൂഷ് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കയറുപയോഗിച്ച് കൈകാലുകൾ ബന്ധിച്ചു.
കൊലപാതകത്തിന് ശേഷം മണിക്കൂറുകളോളം മൃതദേഹത്തിനൊപ്പം മദ്യപിച്ച് ഇരുന്ന പ്രതി, പിന്നീട് മുംബൈയിലേക്ക് കടന്നു. പൻവേലിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വെച്ച് ഇയാൾ യുവതിയുടെ ആത്മാവിനെ വിളിച്ചുവരുത്താൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു. ആത്മാക്കളോട് സംസാരിക്കുന്ന വീഡിയോകൾ ഓൺലൈനിൽ തിരയുകയും ധൂപവർഗ്ഗങ്ങൾ കത്തിച്ച് ആചാരങ്ങൾ നടത്തുകയും ചെയ്തതായി ഇയാൾ സമ്മതിച്ചു.
advertisement
ജന്മദിന പാർട്ടിക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവതിയെ കാണാതായതോടെ വീട്ടുകാർ പരാതി നൽകിയിരുന്നു. മൂന്ന് ദിവസത്തിന് ശേഷം പിയൂഷിന്റെ മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ അയൽക്കാർ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പ്രതിയിലേക്ക് എത്തുകയും ചെയ്തു.
കൊലപാതകത്തിന് ശേഷം യുവതിയുടെ ഫോണിൽ നിന്ന് 'വീട്ടിലേക്ക് മടങ്ങില്ല' എന്ന സന്ദേശം പിയൂഷ് വീട്ടുകാർക്ക് അയച്ചിരുന്നു. കൂടാതെ ഇവരുടെ സ്വകാര്യ വീഡിയോകൾ കോളേജ് ഗ്രൂപ്പുകളിലും യുവതിയുടെ സ്റ്റാറ്റസായും അപ്‌ലോഡ് ചെയ്തു. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി യുവതിയുടെ ഫോൺ ഇയാൾ മുംബൈയിൽ വെച്ച് നശിപ്പിക്കുകയും ചെയ്തു.
പ്രതിയെ നിലവിൽ പോലീസ് റിമാൻഡ് ചെയ്തിരിക്കുകയാണ്. കൊലപാതകത്തിന് മുമ്പോ ശേഷമോ ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഫോറൻസിക് പരിശോധനകൾ നടന്നുവരികയാണ്.
