എറണാകുളം കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സ്പീക്കറുടെ വിവാദ പ്രസംഗം.
‘ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണ്. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളിലെ സംഭവങ്ങൾ. ആനയുടെ തലവെട്ടി പ്ലാസ്റ്റിക് സർജറി ചെയ്തതായി പഠിപ്പിക്കുന്നു. പുഷ്പക വിമാനമെന്ന പരാമർശം തെറ്റായ പ്രചരണമാണ്. ടെക്‌നോളജിയുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണം.’- എ എൻ ഷംസീർ പറഞ്ഞു.
advertisement
ഹിന്ദു ദൈവങ്ങളെയും ആരാധനാ രീതികളെയും അധിക്ഷേപിച്ച സ്പീക്കർ എ.എൻ. ഷംസീര്‍ മാപ്പുപറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മറ്റുള്ള മതങ്ങളെ ഇത്തരത്തിൽ അപമാനിക്കാൻ ഷംസീറിന് ധൈര്യമുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.
ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ച സ്പീക്കര്‍ നടത്തിയ വിവാദ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് ഹിന്ദുഐക്യവേദിയും ആവശ്യപ്പെട്ടു. ‘മറ്റു മതവിഭാഗങ്ങളുടെ ആരാധനാ സംവിധാനങ്ങളെ ബഹുമാനിക്കാനും പുകഴ്ത്താനും ഷംസീറിന് അറിയാം. എന്നാൽ ഹിന്ദു പുരാണങ്ങൾ അന്ധവിശ്വാസമാണെന്ന ഷംസീറിന്റെ മനോഭാവം നിയമസഭ സ്പീക്കറുടെ അന്തസ്സിന് നിരക്കാത്തതാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷൈനു പറഞ്ഞു.
ക്ഷേത്ര ദർശനം നടത്തുന്ന സ്ത്രീകളെ അപമാനിച്ച പി.കെ.ശ്രീമതിയും അയ്യപ്പനേയും മാളികപ്പുറത്തമ്മയേയും പരിഹസിച്ച എം. സ്വരാജും നേരത്തെ ഹിന്ദു വിശ്വാസത്തെ അവഹേളിച്ചിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കകാലം മുതൽ ഹിന്ദു വിശ്വാസപ്രമാണങ്ങളെയും ക്ഷേത്ര ആരാധനാ സംവിധാനത്തെയും തകർക്കാൻ ശ്രമിക്കുകയാണ്. എല്ലാ ഹിന്ദു വിശ്വാസികളും എ.എൻ.ഷംസീറിന്റെ ഈ നീചസമീപനത്തിനെതിരെ രംഗത്തുവരുമെന്നും കെ. ഷൈനു പറഞ്ഞു.