ബീഹാറിലെ നവാഡ സ്വദേശിയായ സോണി ദേവി(35)യാണ് ഭര്‍ത്താവ് വിക്രം സിങ്ങിനെ(37) കാമുകനുമായി ചേര്‍ന്ന് കൊലപ്പെടുത്തിയത്. ദേവിയും വിക്രമും 13കാരിയായ മകള്‍ക്കും 10 വയസ്സുകാരനായ മകനുമൊപ്പം ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലാണ് താമസിച്ചിരുന്നത്.
''ഇവരുടെ അയല്‍വാസിയായ രവീന്ദ്ര കുമാറുമായി(34) ദേവി പ്രണയത്തിലായിരുന്നു. കുമാറിന്റെ മകളും ദേവിയുടെ മകളും സുഹൃത്തുക്കളായിരുന്നു. ജൂലൈ 26ന് കുമാറിന്റെ മകള്‍ അയാളുടെ ഫോണ്‍ എടുത്ത് ദേവിയുടെ മകളുടെ അടുത്തെത്തി. ഫോണിൽ ഇരുവരും തിരയുന്നതിനിടെ ദേവിയുടെയും കുമാറിന്റെയും സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ അവർ കാണാന്‍ ഇടയായി,'' പോലീസ് പറഞ്ഞു.
advertisement
സംഭവത്തിന് ശേഷം പെണ്‍കുട്ടികള്‍ മാതാപിതാക്കളെ നേരിട്ട് കണ്ടില്ലെങ്കിലും ഫോണിലെ ഒരു വീഡിയോ ഡിലീറ്റ് ചെയ്തതില്‍ കുമാറിനും ദേവിക്കും സംശയം തോന്നി. അച്ഛനുമായി നല്ല അടുപ്പം പുലര്‍ത്തിയിരുന്ന മകള്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച് ഭര്‍ത്താവിനോട് പറയുമെന്ന് ദേവി ഭയപ്പെട്ടു. തുടര്‍ന്ന് കുമാറും ദേവിയും ചേര്‍ന്ന് വിക്രം സിംഗിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
മീററ്റില്‍ നിന്നുള്ള മനീഷ്(19), ഫരിയാദ്(20) എന്നിവരുടെ സഹായം കൊലാപതകം നടത്തുന്നതിനായി കുമാര്‍ തേടി. ജൂലൈ 26ന് ഉദ്യോഗ് വിഹാറിലെ ഒരു വസ്ത്ര ഫാക്ടറിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വിക്രമിനെ മൂന്നുപേരും ചേര്‍ന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി. വിക്രമിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ദ്വാരക എക്‌സ്പ്രസ് വേയ്ക്ക് സമീപം സെക്ടര്‍ 36ലെ മുഹമ്മദ്പൂരിലെ തന്‌റെ അമ്മാവനായ സന്താര്‍ പാലിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കുമാര്‍ കുഴിച്ചിട്ടു. നാലടി താഴ്ചയുള്ള കുഴിയിലാണ് മൃതദേഹം കുഴിച്ചിട്ടതെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.
ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി ജൂലൈ 28ന് ദേവി ഉദ്യോഗ് വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ താന്‍ പിടിക്കപ്പെടുമെന്ന് ഭയന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കുമാറിനെ ബസിനടിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താനും ദേവി തീരുമാനിച്ചിരുന്നു. ജൂലൈ 31ന് കുമാറിനെതിരേ ദേവി ബലാത്സംഗക്കേസ് ഫയല്‍ ചെയ്യുകയും ഇയാള്‍ ഭര്‍ത്താവിനെ തട്ടിക്കൊണ്ട് പോയതാണെന്ന് സംശയിക്കുന്നതായും പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
ബലാത്സംഗ പരാതിയില്‍ വെള്ളിയാഴ്ച ദുന്ദഹേരയില്‍വെച്ച് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസിൽ ചോദ്യം ചെയ്തപ്പോഴാണ് വിക്രം സിംഗിന്റെ കൊലപാതകം സംബന്ധിച്ച് വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്. അന്നേ ദിവസം തന്നെ മീററ്റില്‍ നിന്ന് മനീഷിനെയും ഫരിയാദിനെയും പോലീസ് അറസ്റ്റ് ചെയ്തു. കുമാറിനെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ വിക്രമിന്റെ കൊലപാതകത്തില്‍ ദേവിക്കുള്ള പങ്കും പുറത്തുവന്നു. ജൂലൈ 26ന് വിക്രമിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിടുന്നത് വരെ കുമാറും ദേവിയും ഫോണ്‍ വഴി നിരവധി തവണ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. കുമാറും അയാളുടെ അമ്മാവനും അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്.