കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. തന്റെ വയറ്റിൽ 'പ്രാണികൾ ഇഴയുന്നതുപോലെ' തോന്നുന്നുവെന്ന് പെൺകുട്ടി മുത്തശ്ശിയോട് ആംഗ്യഭാഷയിൽ പരാതിപ്പെട്ടു. തുടർന്ന് മുംബൈയിലെ കാമ ആന്റ് ആൽബ്ലെസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു.
പെൺകുട്ടിക്ക് സംസാരിക്കാൻ കഴിയാത്തതും കാര്യങ്ങൾ വെളിപ്പെടുത്താനുള്ള ഭയവും അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പോലീസിനെ കുഴപ്പിച്ചു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പെൺകുട്ടിയുടെ പിതാവ് ഒഴിഞ്ഞുമാറുകയും പരാതി നൽകാൻ വിസമ്മതിക്കുകയും ചെയ്തു. എന്നാൽ പിന്നീട് കൗൺസിലിംഗിലൂടെ പെൺകുട്ടി മനസ്സ് തുറന്നു. പെൺകുട്ടി നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ ഒരു യുവാവിനെയും പതിനേഴുകാരനെയും പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നു.
advertisement
യഥാർത്ഥ പ്രതിയെ കണ്ടെത്താനായി പിതാവ് ഉൾപ്പെടെ 17 സംശയിതരുടെ ഡിഎൻഎ സാമ്പിളുകൾ പോലീസ് ശേഖരിച്ചു. ജനുവരി 27-ന് പുറത്തുവന്ന ലാബ് റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന സത്യം വെളിപ്പെട്ടത്. ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎയുമായി പിതാവിന്റെ സാമ്പിൾ മാത്രമാണ് കൃത്യമായി ഒത്തുപോയത്. കഴിഞ്ഞ വർഷം മാർച്ചിനും സെപ്റ്റംബറിനും ഇടയിലാണ് പീഡനം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
