65 വയസുകാരിയായ സ്ത്രീ എല്ലാ ദിവസവും ഉറങ്ങുംമുൻപ് മാല തലയിണയുടെ താഴെ ഊരിവെക്കും. കഴിഞ്ഞ ബുധനാഴ്ച രാത്രിയും അത്തരത്തിൽ ചെയ്തു. വ്യാഴാഴ്ച രാവിലെ ഉറക്കമുണർന്നുനോക്കുമ്പോൾ മാലയില്ല. ചെറുമകൻ ഇടയ്ക്കിടയ്ക്ക് ചെറിയ തുകയൊക്കെ വീട്ടിൽനിന്ന് ആരുമറിയാതെ കൊണ്ടുപോകുന്നതിനാൽ അവൻ തന്നെയാണ് മോഷ്ടാവെന്ന് ഉറപ്പിക്കാൻ അമ്മൂമ്മയ്ക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടിവന്നില്ല. പക്ഷേ, ചെറുമകനെ പൊലീസിനെക്കൊണ്ടുപിടിപ്പിക്കാനും അവർക്ക് മനസ്സുവന്നില്ല.
എങ്ങനെയെങ്കിലും മാല തിരിച്ചുകിട്ടിയാൽ മതിയെന്നായിരുന്നു മനസ്സില്‍. ജീവിതത്തിൽ ആകെയുള്ള സമ്പാദ്യമായിരുന്നു ആ മാല. കേസും കൂട്ടവുമായാൽ ചെറുമകൻ ജയിലിലുമാകും. മാല ഉടനെയൊന്നും കിട്ടുകയുമില്ല. പിന്നാലെ കേസെടുക്കരുതെന്നും മാല തിരിച്ചുകിട്ടിയാൽ മതിയെന്നുംപറഞ്ഞ് അമ്മൂമ്മ പൊലീസിനെ സമീപിച്ചു.
advertisement
ഇതും വായിക്കുക: 1000 Crime stories: ഓഫീസ് ബന്ധത്തിലെ കാമാസക്തി തകർത്തത് ഒരു കുടുംബത്തെ; ആറ്റിങ്ങലിലെ ഇരട്ടക്കൊലപാതകത്തിൻ്റെ കഥ
ചെറുമകന്റെ ഫോട്ടോ വാങ്ങിയ പൊലീസ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എബി തോമസിനു കൈമാറി. അദ്ദേഹം ജ്വല്ലറി ഉടമകളുടെ വാട്സാപ്പ് ഗ്രൂപ്പിലിട്ടു. ഈ ഫോട്ടോയിൽ കാണുന്ന യുവാവ് മാല വിൽക്കാൻ എത്തിയാൽ വാങ്ങരുതെന്നും നിർദേശിച്ചു.
ജില്ലയിലെ 25ഓളം ജ്വല്ലറികളിൽ യുവാവ് മാല വിൽക്കാനെത്തിയെങ്കിലും ആരും വാങ്ങിയില്ല. ഇതിനിടെ മാലയുടെ ഒരുഭാഗം മുറിച്ച് അതുമാത്രം വിൽക്കാനും യുവാവ് ശ്രമിച്ചു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ ശനിയാഴ്ച യുവാവ് അമ്മൂമ്മയ്ക്കുതന്നെ മാല തിരിച്ചുനൽകി. തെറ്റുപറ്റിപ്പോയെന്നും പറഞ്ഞു. ഇതോടെ വയോധികയ്ക്ക് സങ്കടം അടക്കാനായില്ല.
പ്ലസ്ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങി വിജയിച്ച കൊച്ചുമകൻ ബെംഗളൂരുവിൽ ഫാഷൻ ഡിസൈനിങ് പഠിക്കാൻ പോയശേഷമാണ് ആളാകെമാറിയത്. അച്ഛനും അമ്മയും വേർപിരിഞ്ഞുകഴിയുകയാണ്. അവനെ എങ്ങനെയങ്കിലും നേർവഴിക്ക് കൊണ്ടുവരണമെന്ന പ്രാര്‍ത്ഥന മാത്രമാണ് ആ വയോധികയ്ക്കുള്ളത്.