നമ്പർ പ്ലേറ്റ് ഇല്ലാത്ത മോട്ടോർ സൈക്കിളിൽ ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. വീടിനുള്ളിലെ ചെറിയ ഓഫീസിൽ ഇരിക്കുകയായിരുന്ന സലീമിനെ അക്രമികൾ മാരകായുധങ്ങൾ ഉപയോഗിച്ച് കുത്തുകയായിരുന്നു. സലീമിന്റെ കഴുത്തറുക്കാനും അക്രമികൾ ശ്രമിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു. ആക്രമണത്തിന് ശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. രക്തത്തിൽ കുളിച്ചുകിടന്ന സലീമിനെ ബന്ധുക്കളും അയൽവാസികളും ചേർന്നാണ് ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്കും മാറ്റിയത്.
സംഭവത്തിൽ സലീമിന്റെ മകൻ ഉസ്മാന്റെ പരാതിയിൽ പോലീസ് കേസെടുത്തു. അക്രമികൾക്ക് പുറമെ പ്രാദേശിക എഐഎംഐഎം നേതാവ് അസ്ഗർ, ഭാട്ടി ബിൽഡർ, ഷാരൂഖ് നേത, സോനു, അഷ്ഫാഖ് എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. തന്റെ പിതാവിനെ വകവരുത്താൻ ഇവർ ഗൂഢാലോചന നടത്തിയെന്നാണ് ഉസ്മാൻ ആരോപിക്കുന്നത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
advertisement
ഇസ്‌ലാം മതം ഉപേക്ഷിച്ചതിന് ശേഷം ആചാരങ്ങളെയും വിശ്വാസങ്ങളെയും വിമർശിച്ച് സോഷ്യൽ മീഡിയയിലും ചാനലുകളിലും സലീം നടത്തിയ പ്രസ്താവനകൾ വലിയ ചർച്ചയായിരുന്നു. ഇതാണോ ആക്രമണത്തിന് പിന്നിലെ പ്രേരണയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതികളെ പിടികൂടാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി ഗാസിയാബാദ് പോലീസ് അറിയിച്ചു.
