ദിയ കൃഷ്ണയുടെ ഉടമസ്ഥതയിൽ കവടിയാറിൽ പ്രവർത്തിക്കുന്ന ബൊട്ടിക്കിലെ മൂന്ന് വനിതാ ജീവനക്കാർ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് കുറ്റസമ്മതം നടത്തുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇന്നലെ രാത്രി കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. 69 ലക്ഷത്തിലധികം രൂപയുടെ കൃത്രിമം മൂന്ന് വനിതകൾ ചേർന്ന് നടത്തിയിട്ടുണ്ടെന്ന് കൃഷ്ണകുമാർ ആവർത്തിക്കുന്നു. അതേസമയം തങ്ങളെ ഭീഷണിപ്പെടുത്തി ചിത്രീകരിച്ചതാണ് വീഡിയോ എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് യുവതികൾ.
പണം നഷ്ടപ്പെട്ട ആൾക്കെ അതിൻറെ വേദന മനസ്സിലാകൂ എന്നും അതുകൊണ്ടാണ് ഈ രീതിയിൽ വനിതാ ജീവനക്കാരെ ചോദ്യം ചെയ്തതെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. ആരോപണവിധേയരുടെ ബാങ്ക് സ്റ്റേറ്റ്മെൻറ് പരിശോധിച്ചാൽ ഇടപാടുകളുടെ തെളിവുകൾ ലഭിക്കുമെന്നും കൃഷ്ണകുമാർ പറയുന്നു. അടുത്ത ദിവസം സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടെയും ബാങ്ക് ഇടപാടുകളുടെ വിവരങ്ങൾ പോലീസ് ശേഖരിക്കും. തുടർന്നാകും മറ്റ് നടപടികളിലേക്ക് കടക്കുക.
advertisement
അതിനിടെ കൃഷ്ണകുമാറിനെതിരെ പോലീസ് എടുത്ത കൗണ്ടർ കേസിന്റെ എഫ്ഐആറിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പണം നൽകിയില്ലെങ്കിൽ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ലൈംഗിക ചുവയോടെ സംസാരിച്ച് പരാതിക്കാരുടെ വസ്ത്രത്തിൽ പിടിച്ചു വലിച്ചെന്നും എഫ്ഐആറിലുണ്ട്. താൻ ആദ്യം നൽകിയ പരാതിയിൽ അന്വേഷണം നടത്തുന്നതിനേക്കാൾ തിടുക്കത്തിലാണ് ആരോപണ വിധേയരുടെ കൗണ്ടർ കേസിൽ മ്യൂസിയം പോലീസ് അന്വേഷണം നടത്തുന്നതെന്നാണ് കൃഷ്ണകുമാറിന്റെ ആരോപണം.