കൊല്ലം കരിക്കാട് സ്വദേശികളായ എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനുമാണ് കൂട്ടുകാരുടെ ക്രൂര മർദ്ദനത്തിനിരകളായത്. കുട്ടികളെ കൂട്ടുകാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികളാണ് മർദ്ദിക്കുന്നതും. കളിയാക്കിയത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദ്ദനം.
ഈ മാസം 24 നാണ് സംഭവം നടക്കുന്നത്. കൊല്ലം പേരൂർ കൽക്കുളത്ത് വച്ചായിരുന്നു ആക്രമണം. പത്താം ക്ലാസിലും പ്ലസ്ടുവിനും പഠിക്കുന്ന കുട്ടികളാണ് 13ഉം 14ഉം വയസുള്ള കുട്ടികളെ ക്രൂരമായി തല്ലിയത്. ബെൽറ്റ് ഉപയോഗിച്ച് അടിക്കുന്നതും മറ്റും ദൃശ്യങ്ങളിൽ വ്യക്തമാണ്. കരിങ്കൽ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു മർദ്ദനമെന്ന് അടിയേറ്റ കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി വാർത്ത പുറത്തുവന്നതിന് പിന്നാലെ പൊലീസ് അറിയിച്ചിരുന്നു.
advertisement
Also Read- കളമശ്ശേരി മോഡൽ കൊല്ലത്തും: എട്ടും ഒൻപതും ക്ലാസിലെ കുട്ടികൾ സുഹൃത്തുക്കളുടെ മർദ്ദനത്തിനിരയായി
മർദ്ദന വിവരം പുറത്ത് പറഞ്ഞാൽ വീട്ടിൽ കയറി അടിക്കുമെന്നും കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പരന്നതോടെയാണ് വീട്ടുകാർ വിവരമറിഞ്ഞത്. ഇപ്പോൾ പൊലീസ് കുട്ടികളുടെ മൊഴിയെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. മർദ്ദനത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ കുട്ടികളുടെ കൈയിലുണ്ട്. ഇത് ശേഖരിക്കാനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
ദിവസങ്ങൾക്ക് മുമ്പാണ് കളമശ്ശേരിയിൽ 17കാരനെ കൂട്ടുകാർ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ലഹരി ഉപയോഗം വീട്ടിലറിയിച്ചതിനായിരുന്നു 17 കാരന് മർദനമേറ്റത്. ഈ സംഭവത്തിലുൾപ്പെട്ട ഒരു കുട്ടി പിന്നീട് ജീവനൊടുക്കി. കളമശ്ശേരി സംഭവത്തിന്റെ നടുക്കം മാറും മുമ്പേയാണ് കൊല്ലത്തും സമാനമായ ആക്രമണം അരങ്ങേറിയിരിക്കുന്നത്.
കളമശ്ശേരിയിൽ സംഭവിച്ചത്
കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശികളായ ഏഴംഗ സംഘമാണ് 17കാരനെ മർദ്ദിച്ചത്. സംഘത്തിലെ ഒരാളാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. മരിച്ച കുട്ടിയടക്കം ആറ് പേരും പ്രായപൂർത്തിയാകാത്തവരായിരുന്നു. ഒരാളെ മാത്രമേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുള്ളൂ. മർദ്ദനമേറ്റ് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് കൂട്ടുകാരുടെ ക്രൂരതയെക്കുറിച്ച് തുറന്നു പറയാൻ 17 തയ്യാറായത്. സംഭവത്തിൽ ഉൾപ്പെട്ട ഏഴു പേരിൽ നാലു പേരെ കളമശ്ശേരി പൊലീസ് മാതാപിതാക്കൾക്കൊപ്പം വിളിച്ചു വരുത്തിയിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയച്ചു. ഇവരുടെ മൊഴിയിൽ നിന്നാണ് പതിനെട്ടു വയസ്സുകാരനായ അഖിൽ വർഗിസിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
Also Read- 'മർദ്ദിച്ചത് കഞ്ചാവ് വലിച്ച ശേഷം; എന്നെയും വലിക്കാൻ നിർബന്ധിച്ചു': കളമശേരിയിൽ മർദ്ദനമേറ്റ കുട്ടി
തുടർന്നാണ് മർദ്ദനത്തിന് നേതൃത്വം കൊടുത്ത അഖിലിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഖിലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ബാക്കി ആറ് പേർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു. മർദ്ദനമേറ്റ കുട്ടി ആലുവ ജില്ല ആശുപത്രിയിൽ തുടർ ചികിത്സ തേടി.