മണക്കാട് അപ്പാർട്ട്‌മെന്റിന്റെ രണ്ടാം നിലയിൽ വാടകയ്ക്ക് താമസിക്കുന്ന തൃശ്ശൂർ സ്വദേശി വിഷ്ണുവിന്റെ അമ്മ ആണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മാലിന്യം എവിടെയാണ് നിക്ഷേപിക്കുന്നതെന്ന് ചോദിച്ചാണ് സംഘത്തിലെ രണ്ടുപേർ ആദ്യം വാതിലിൽ മുട്ടിയത്. വാതിൽ തുറന്നതോടെ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർ കൂടി അകത്തേക്ക് അതിക്രമിച്ചു കയറുകയും വയോധികയെ ഉപദ്രവിക്കുകയും ചെയ്തു. തുടർന്ന് മൂന്ന് പവന്റെ മാലയും ആറ് വളകളും സംഘം ബലമായി കവർന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ സംഘം പ്രദേശം നിരീക്ഷിച്ചു വരികയായിരുന്നു. രണ്ട് ദിവസം മുൻപും ഇവർ കോർപ്പറേഷൻ ഉദ്യോഗസ്ഥരെന്ന പേരിൽ ഇവിടെ എത്തിയിരുന്നു. പകൽ സമയങ്ങളിൽ വയോധിക മാത്രമാണ് വീട്ടിലുണ്ടാവുക എന്ന് മനസ്സിലാക്കിയാണ് പ്രതികൾ കവർച്ച നടത്തിയത്. മോഷണം നടന്ന ഉടൻ തന്നെ ഫോർട്ട് പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
advertisement
