സംസ്ഥാനവ്യാപകമായ അന്വേഷണത്തിലാണ് പൊലീസ് നേതൃത്വം നൽകുന്നത്. നിലവിൽ കൊല്ലം ആലപ്പുഴ എറണാകുളം കോട്ടയം ജില്ലകളിൽ നിന്നുള്ളവരാണ് കേസിൽ അറസ്റ്റിലായത്. കോട്ടയം സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കറുകച്ചാൽ പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. കോട്ടയം സ്വദേശിനിയെ ഒൻപത് പേരാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത് എന്ന് പൊലീസ് കണ്ടെത്തി. ഇതിൽ ആറു പേരും പോലീസിന്റെ പിടിയിലായി. പിടിയിൽ ആകാനുള്ള മൂന്നുപേരിൽ ഒരാൾ സൗദിയിലേക്ക് കടന്നു എന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ കൊല്ലം സ്വദേശിയാണ് എന്ന് പോലീസ് പറയുന്നു. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടർന്നു വരുന്നതായി കറുകച്ചാൽ പോലീസ് വ്യക്തമാക്കി.
advertisement
പങ്കാളികളെ കൈമാറാത്തവരും കോട്ടയം സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന് പൊലീസ് പറയുന്നു. ആകെയുള്ള ഒമ്പത് പ്രതികളിൽ അഞ്ചുപേർ മാത്രമാണ് പങ്കാളികളുമായി എത്തിയത്. ബാക്കിയുള്ള നാലുപേർ പങ്കാളികൾ ഇല്ലാതെ എത്തുകയായിരുന്നു. പങ്കാളികൾ ഇല്ലാതെ എത്തുന്നവരെ സ്റ്റഡ് എന്നാണ് അറിയപ്പെടുന്നത് എന്നും പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇവർ 14,000 രൂപ നൽകണമെന്നതാണ് ഉണ്ടായിരിക്കുന്ന ധാരണ. ഇത്തരത്തിൽ നിരവധി യുവാക്കളടക്കം ഗ്രൂപ്പിൽ അംഗങ്ങൾ ആയിരുന്നു എന്ന് പോലീസ് പറയുന്നു.
സംഭവത്തിൽ കൂടുതൽ പരാതികൾ ഉയർന്നു വരുമോ എന്ന പ്രതീക്ഷയിലാണ് പോലീസ്. പങ്കാളികൾ അല്ലാത്തവർക്ക് പണം വാങ്ങി ഭാര്യമാരെ കൈമാറ്റം ചെയ്ത സംഭവം പെൺവാണിഭത്തിന് പരിധിയിൽ വരുമെന്ന് പോലീസ് വ്യക്തമാക്കി. അത്തരം വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. കൂടുതൽ ഇരകൾ പരാതി നൽകിയാൽ മാത്രമേ ബലാത്സംഗം അടക്കം ശക്തമായ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യാനാകുവെന്ന് പോലീസ് പറയുന്നു.
ഗ്രൂപ്പുകളിൽ കണ്ട നമ്പറുകൾ കേന്ദ്രീകരിച്ച് പോലീസ് പരാതിക്കാരെ തപ്പിയെടുക്കാൻ ഉള്ള ശ്രമത്തിലാണ്. പലരും കുടുംബമായി കഴിയുന്നതിനാൽ തന്നെ പരാതി നൽകാൻ തയ്യാറാകുന്നില്ല എന്നാണ് പോലീസ് പറയുന്നത്. കുട്ടികൾ അടക്കമുള്ളവരുമായി വിവിധ വീടുകൾ കേന്ദ്രീകരിച്ചാണ് ലൈംഗിക വ്യാപാരം നടന്നിരുന്നത് എന്ന് പോലീസ് പറയുന്നു. അതുകൊണ്ട് തന്നെ ആർക്കും സംശയം ജനിപ്പിക്കുന്ന സാഹചര്യം ഉണ്ടാകുന്നില്ല എന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. ഇത്രയധികം വ്യാപകമായ ഒരു ശൃംഖലാ പ്രവർത്തിച്ചുവന്നത് പൊലീസിനെ ഞെട്ടിച്ചിട്ടുണ്ട്. ഏതെങ്കിലും പ്രമുഖർ ഗ്രൂപ്പിൽ അംഗമാണോ എന്നതടക്കം പോലീസ് പരിശോധിച്ച് വരികയാണ്. കൂടുതൽ പരാതികൾ ലഭിച്ചാൽ അറസ്റ്റ് അടക്കമുള്ള നടപടികൾ വഴി കേസന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് പോലീസ് നീക്കം.
