ഞായറാഴ്ച രാത്രി 7.50ന് മാറാട് സ്വകാര്യ ചടങ്ങ് കഴിഞ്ഞു ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള കോഴിക്കോട്ടെ വസതിയിലേക്ക് വരുമ്പോൾ മാവൂർ റോഡിലാണ് സംഭവം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകൻ ജൂലിയസ് നികിതാസാണ് ഗവർണറുടെ വാഹന വ്യൂഹത്തിനുനേരെ എറ്റിയോസ് ലിവ വാഹനം ഓടിച്ചുകയറ്റിയത്.
മാവൂർ റോഡ് പുതിയ ബസ് സ്റ്റാൻഡിനു സമീപം അഴകൊടി ക്ഷേത്രം റോഡിലേക്കുള്ള ജംഗ്ഷനിലാണ് സംഭവം. ഗവർണറുടെ വാഹനം കടന്നു പോയ ഉടനെ അതിനു പിന്നിലേക്കാണ് കാർ കയറിയത്. ഉടനെ പൊലീസ് സുരക്ഷാ വാഹനം നിർത്തി പൊലീസുകാർ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനു നേരെ ആക്രോശിച്ചു. പൊലീസിനോട് യുവാവും കയർത്തു. കാർ പിറകോട്ട് എടുക്കാൻ വിസമ്മതിച്ച യുവാവ് വീണ്ടും യാത്ര തുടരാൻ ശ്രമിച്ചു.
advertisement
ഇതോടെ യുവാവിനെ കസ്റ്റഡിയിലെടുക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിനോട് ആവശ്യപ്പെട്ടു. തുടർന്നു കാർ പിറകിലേക്ക് മാറ്റിയാണ് ഗവർണറുടെ ഉദ്യോഗസ്ഥരും സുരക്ഷാ വിഭാഗവും കടന്നു പോയത്.
യുവാവിനെ കസ്റ്റഡിയിലെടുത്ത് കസബ സ്റ്റേഷനിൽ എത്തിച്ചു. നടക്കാവ് പൊലീസ് എത്തി ചോദ്യം ചെയ്തു. അപ്പോഴാണു് യുവാവിന്റെ സിപിഎം ബന്ധം പൊലീസ് അറിയുന്നത്. ഒടുവിൽ യുവാവിനെതിരെ ട്രാഫിക് നിയമലംഘനത്തിന് 1000 രൂപ പിഴ അടപ്പിച്ച് വിട്ടയച്ചു. പൊലീസ് സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ അനുജ് പലിവാൾ പറഞ്ഞു. സുരക്ഷാ വാഹന വ്യൂഹത്തിനിടെ സുരക്ഷ മറികടന്നു സ്വകാര്യ കാർ കയറിയ സംഭവത്തിൽ കോഴിക്കോട് പൊലീസ് കമ്മീഷണർക്ക് പരാതി നൽകുമെന്ന് ഗോവ രാജ്ഭവൻ ഉദ്യോഗസ്ഥർ അറിയിച്ചു.