റെയ്ഡിനെക്കുറിച്ച് വളരെ കുറച്ച് ഉന്നത ഉദ്യോഗസ്ഥർക്കുമാത്രമേ അറിവുണ്ടായിരുന്നുള്ളു. തിരഞ്ഞെടുത്ത നാലോ അഞ്ചോ ഉദ്യോഗസ്ഥർ മാസങ്ങളായി തൃശൂർ ജില്ലയിലെത്തി രഹസ്യമായി കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു. അവരാണു പരിശോധിക്കേണ്ട സ്ഥാപനങ്ങളെ കണ്ടെത്തിയത്. റെയ്ഡിന് ഉദ്യോഗസ്ഥരെ എത്തിക്കാനായി എറണാകുളം ജില്ലയിൽ ഇന്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കുവേണ്ടി പ്രത്യേക പരിശീലനം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. തൃശൂരിൽ ഓഡിറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കും ട്രെയിനിങ് സംഘടിപ്പിച്ചു. രണ്ടിലും പങ്കെടുക്കാനെത്തിയ ഉദ്യോഗസ്ഥരിൽനിന്നാണ് റെയ്ഡിനുള്ളവരെ ഒരുമിപ്പിച്ചെടുത്തത്. കഴിഞ്ഞ ആറുമാസമായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും റെയ്ഡ് തുടങ്ങുന്നതുവരെ രഹസ്യസ്വഭാവം സൂക്ഷിച്ചായിരുന്നു നടപടികൾ.
advertisement
എറണാകുളം ജില്ലയിൽനിന്ന് ടൂറിസ്റ്റ് ബസിലാണ് ഉദ്യോഗസ്ഥരെ ഇവിടെയെത്തിച്ചത്. അഞ്ച് ടൂറിസ്റ്റ് ബസുകളിലും ഏഴു വാനുകളിലുമായാണ് തൃശൂർ വടക്കുംനാഥന്റെ ഗ്രൗണ്ടിൽ ഉദ്യോഗസ്ഥരെ ഇറക്കിയത്. ഇന്നലെ റെയ്ഡ് നടക്കുന്നതുവരെ ഉദ്യോഗസ്ഥർക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. ഉല്ലാസയാത്ര, അയൽക്കൂട്ട സംഘങ്ങളെന്ന തരത്തിലുള്ള ബാനറായിരുന്നു ടൂറിസ്റ്റ് ബസുകൾക്ക് നൽകിയിരുന്നത്. ആർക്കും സംശയം തോന്നാത്ത തരത്തിൽ സർക്കാർ വാഹനങ്ങൾ ഉപയോഗിക്കാതെയാണ് റെയ്ഡിന് ഒരുക്കം നടത്തിയത്.
റെയ്ഡ് നടത്തിയ ഓരോ സ്ഥലത്തും ആ കേന്ദ്രത്തിന്റെ പ്രത്യേകത നടപടി ഇന്ന് വൈകിട്ടോടെയേ അവസാനിക്കൂ. പിടിച്ചെടുത്ത സ്വർണം ട്രഷറിയിലേക്കു മാറ്റും.